അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍; അഞ്ച് സഹായികള്‍ അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂര്‍: ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ പനങ്കാവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ വളപട്ടണം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വളപട്ടണത്തെ ഒരു വീട്ടില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു വാഹനം. അര്‍ജുന്റെ ഭാര്യയുടെ പേരിലുള്ളതാണ് കാര്‍. ചൊവ്വാഴ്ച കാറില്‍ യാത്ര ചെയ്ത അര്‍ജുന്‍ ആയങ്കി ബുധനാഴ്ച കണ്ണൂരിലെത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പിന്നീട് കണ്ണൂരില്‍ നിന്ന് ഇയാള്‍ മുങ്ങിയെന്നാണ് പൊലീസിന്റെ സംശയം. അര്‍ജുന്‍ ആയങ്കി സഞ്ചരിച്ച കാര്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം, അര്‍ജുന്‍ ആയങ്കി നേരത്തെ എടപ്പാളിലെത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. എടപ്പാളിലെ ഒരു റസ്റ്ററന്റില്‍ അര്‍ജുന്‍ ചായയും ഭക്ഷണവും കഴിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. അര്‍ജുന്‍ ആയങ്കിക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയെന്ന് സംശയിക്കുന്ന അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ ഡിവൈ.എസ്.പി എ.എം. സിദ്ദിഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

അര്‍ജുന്‍ ആയങ്കിയുടെ നീക്കങ്ങളും ഇയാള്‍ക്ക് സഹായം നല്‍കിയവരെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Share