കേരളത്തില്‍ ഇന്നും മഴ കനക്കും; 4 ജില്ലകളില്‍ യെലോ അലര്‍ട്ട്, കാറ്റിനും സാധ്യത

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിലും ഇടത്തരം മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡിഷയ്‌ക്ക് മുകളില്‍ ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നതിന്റെ സ്വാധീനമാണ് കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മഴയ്‌ക്ക് നേരിയ ശമനമുണ്ടായെങ്കിലും കോട്ടയം ജില്ലയില്‍ മഴക്കെടുതിയുടെ ദുരിതം തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് കാരണം നിരവധി വീടുകള്‍ ഇപ്പോഴും താമസയോഗ്യമല്ല. ജില്ലയില്‍ 129 ദുരിതാശ്വാസ ക്യാംപുകളിലായി ഏകദേശം 12,000 പേരാണ് കഴിയുന്നത്. മീനച്ചിലാറിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ പടിഞ്ഞാറന്‍ മേഖലയില്‍ കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്.

ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന നിയന്ത്രണം തുടരുകയാണ്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഇന്ന് രാത്രി വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടുക്കിയിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

അടിമാലിയില്‍ നിലവില്‍ ചാറ്റല്‍മഴ മാത്രമാണ് ലഭിക്കുന്നത്. ദുരിതാശ്വാസ ക്യാംപില്‍ രണ്ട് കുടുംബങ്ങളാണ് കഴിയുന്നത്. ചാറ്റുപാറയില്‍ വീടുകളില്‍ കയറിയ വെള്ളം ഇറങ്ങിയിട്ടുണ്ട്. അതേസമയം, നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചൊവ്വാഴ്ച 85-ാം മൈല്‍ മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയ്‌ക്ക് രാവിലെ ശമനമുണ്ടായി.

എന്നാല്‍ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴ തുടരുന്നുണ്ട്. കരമന, നെയ്യാര്‍ തുടങ്ങിയ നദികളിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. അതിനിടെ, മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെയും വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനെയും കണ്ടെത്താനുള്ള തെരച്ചില്‍ പുനരാരംഭിച്ചു. പ്രതികൂല കാലാവസ്ഥയിലും വിവിധ സംഘങ്ങളുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Share