ശബരിമല നെയ്യ് ഇടപാടില്‍ 2.27 കോടിയുടെ നഷ്ടം; ഉത്തരവാദികളില്‍ നിന്ന് തുക ഈടാക്കും, 3465 ലിറ്റര്‍ നെയ്യും കാണാനില്ല

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ശബരിമലയിലേക്ക് മില്‍മയില്‍ നിന്ന് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ നെയ്യ് വാങ്ങിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം ഉത്തരവാദികളില്‍ നിന്ന് ഈടാക്കാന്‍ വഴിയൊരുങ്ങുന്നു. ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം സര്‍ചാര്‍ജ് ഉത്തരവിലൂടെ നഷ്ടത്തുക ഈടാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ബോര്‍ഡ് അംഗങ്ങളുടെ വീഴ്ച മൂലം ദേവസ്വം ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടായെന്ന് ബോധ്യപ്പെട്ടാല്‍ ഉത്തരവാദികളായവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിയമത്തിലെ 32(9) വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്.

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നഷ്ടമായ തുക ഈടാക്കുന്നതിനുള്ള നടപടിക്ക് ഹൈക്കോടതിക്ക് ഉത്തരവിടാനും അധികാരമുണ്ട്. മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയ ഇടപാടില്‍ ശബരിമല ദേവസ്വത്തിന് ഏകദേശം 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് ഉത്തരവാദികളില്‍ നിന്ന് നഷ്ടത്തുക ഈടാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത്. ഇതിനിടെ കഴിഞ്ഞ തീര്‍ഥാടനകാലത്ത് മില്‍മയില്‍ നിന്ന് ശബരിമലയിലേക്ക് വാങ്ങിയ നെയ്യില്‍ 3465 ലിറ്റര്‍ കുറവുണ്ടായതായുള്ള ആരോപണവും അന്വേഷണ പരിധിയിലുണ്ട്.

ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘവും അന്വേഷണം ആരംഭിച്ചത്. മില്‍മയുടെ തിരുവനന്തപുരം, പത്തനംതിട്ട ഡെയറികളില്‍ നിന്ന് പമ്പയിലേക്ക് നെയ്യ് എത്തിക്കാന്‍ കരാറെടുത്ത വാഹന ഉടമയിലേക്കാണ് നിലവില്‍ അന്വേഷണത്തിന്റെ സംശയം നീളുന്നത്. ദേവസ്വം ബോര്‍ഡ് ആകെ 1,65,000 ലിറ്റര്‍ നെയ്യാണ് വാങ്ങാന്‍ തീരുമാനിച്ചിരുന്നത്. മില്‍മയില്‍ നിന്ന് ഇത്രയും നെയ്യ് കയറ്റി അയച്ചതായുള്ള വിവരവും വിജിലന്‍സിന് ലഭിച്ചിരുന്നു. എന്നാല്‍ ദേവസ്വം ലെഡ്ജറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 1,61,535 ലിറ്റര്‍ മാത്രമാണ്.

ഇതോടെ 3,465 ലിറ്റര്‍ നെയ്യിന്റെ കുറവ് കണ്ടെത്തുകയായിരുന്നു. ലിറ്ററിന് 538 രൂപ നിരക്കില്‍ കണക്കാക്കിയാല്‍ കാണാതായ നെയ്യിന് ഏകദേശം 18.64 ലക്ഷം രൂപയുടെ മൂല്യമുണ്ട്. ഈ അളവിലുള്ള നെയ്യ് വാഹനക്കരാറുകാരന്‍ വഴിമാറ്റിയിട്ടുണ്ടാകാമെന്നാണ് വിജിലന്‍സിന്റെ സംശയം. നെയ്യ് വാങ്ങിയതിലെ നടപടിക്രമങ്ങളും സാമ്പത്തിക നഷ്ടവും കൂടാതെ, രേഖകളില്‍ കാണുന്ന അളവിലെ വ്യത്യാസവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതോടെ ഇടപാടുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമുള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടികളും ശക്തമാകുമെന്നാണ് വിവരം.

Share