‘ഒരു ആയങ്കിയേയും പോലീസിനെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ല’; നിയമപരമായി പൂട്ടും, ഓപ്പറേഷന്‍ ഗ്രിപ്പ് തുടരും: എ.ഡി.ജി.പി.

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂര്‍: പോലീസിനെ വെല്ലുവിളിച്ച് സമൂഹത്തില്‍ വീരപരിവേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എ.ഡി.ജി.പി. പി. വിജയന്‍. പോലീസിനെ വെല്ലുവിളിക്കാന്‍ ഒരു ആയങ്കിയേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിനെ പലതവണ വെല്ലുവിളിച്ചുവെന്നത് അര്‍ജുന്‍ ആയങ്കിയുടെ തോന്നല്‍ മാത്രമാണെന്നും ഇത്തരം വ്യക്തികള്‍ക്ക് ലഭിക്കുന്ന വീരപരിവേഷം താത്കാലികമായ ‘ഷോ’ മാത്രമാണെന്നും എ.ഡി.ജി.പി. പറഞ്ഞു.

ആയങ്കി ഒരു പരിധിവിട്ട് വളര്‍ന്നുവെന്ന തോന്നല്‍ ഉണ്ടായപ്പോള്‍ തന്നെ ഇയാളെ നിയമപരമായി പൂട്ടുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിരുന്നു. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചുകൊണ്ടിരുന്ന സമയത്ത് സാധാരണ നടപടിക്രമങ്ങള്‍ പാലിച്ചാണ് പോലീസ് കാത്തിരുന്നത്. എന്നാല്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലീസ് ശക്തമാക്കി.

ചെയ്ത കുറ്റങ്ങള്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്നും എ.ഡി.ജി.പി. വ്യക്തമാക്കി. പോലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ തന്നെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് എ.ഡി.ജി.പി. പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പോലീസിനെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നവരും ഇത്തരം പോസ്റ്റുകളെ ലൈക്കുകളിലൂടെയും കമന്റുകളിലൂടെയും പ്രോത്സാഹിപ്പിക്കുന്നവരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും മുന്നറിയിപ്പ് നല്‍കി.

ഒളിവില്‍ കഴിയുന്നതിനിടെ ആയങ്കി പല സ്ഥലങ്ങളിലേക്ക് മാറിമാറി പോയിരുന്നെങ്കിലും പോലീസ് ഇയാളെ നിരന്തരം നിരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യുമ്പോള്‍ മനുഷ്യാവകാശ ലംഘനങ്ങളോ നിയമവിരുദ്ധ നടപടികളോ ഉണ്ടാകരുതെന്ന ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും പാലിച്ചാണ് പോലീസ് നടപടി സ്വീകരിച്ചത്. ആയങ്കിയെ വെടിവയ്‌ക്കണമെന്ന തീരുമാനം കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്നും എ.ഡി.ജി.പി. വ്യക്തമാക്കി.

സമൂഹത്തെ വെല്ലുവിളിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരായ ‘ഓപ്പറേഷന്‍ ഗ്രിപ്പ്’ തുടരുമെന്നും എ.ഡി.ജി.പി. പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങളുടെ സംഘബലവും ആഘോഷങ്ങളും പ്രദര്‍ശിപ്പിച്ച് യുവാക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം ‘ഹീറോയിസം’ സമൂഹത്തില്‍ സ്വാധീനം സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നത് സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും ഒരു തരത്തിലും അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

Share