ലഖ്നൗ: രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളെയും മഹത് വ്യക്തിത്വങ്ങളെയും ദേശീയ ഗാനത്തെയും ദേശീയഗീതത്തെയും അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഖ്നൗവില്‍ തിരംഗ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിനിടെയാണ് യോഗിയുടെ ശക്തമായ പ്രതികരണം. കാക്കോരി ട്രെയിന്‍ ആക്ഷന്റെ 101-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ലഖ്നൗവില്‍ തിരംഗ യാത്ര സംഘടിപ്പിച്ചത്.
കാലിദാസ് മാര്‍ഗിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്കായിരുന്നു യാത്ര. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പങ്കജ് ചൗധരി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രിജേഷ് പാഠക് എന്നിവരും ആയിരക്കണക്കിന് യുവാക്കളും യാത്രയില്‍ പങ്കെടുത്തു. രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങള്‍ക്ക് കൂടുതല്‍ ആദരവും ദേശീയ ഗാനത്തിന്റെയും ദേശീയഗീതത്തിന്റെയും മഹത്വത്തിന് കൂടുതല്‍ പ്രാധാന്യവും ലഭിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് യോഗി പറഞ്ഞു.
ദേശീയ ചിഹ്നങ്ങള്‍, മഹത് വ്യക്തിത്വങ്ങള്‍, ദേശീയഗാനം, ദേശീയഗീതം എന്നിവയെ അപമാനിക്കുന്നത് ഇനി അനുവദിക്കാനാകില്ല. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാവുന്ന സാഹചര്യമുണ്ടെന്നും യോഗി വ്യക്തമാക്കി. 1925ലെ കാക്കോരി ട്രെയിന്‍ ആക്ഷനിലൂടെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഇളക്കിയ രാം പ്രസാദ് ബിസ്മില്‍, ഠാക്കൂര്‍ റോഷന്‍ സിങ്, അഷ്ഫാഖുള്ള ഖാന്‍ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളെ യോഗി ആദിത്യനാഥ് അനുസ്മരിച്ചു.
മഹത്തായ വിപ്ലവകാരികളോടും സ്വാതന്ത്ര്യസമര സേനാനികളോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായാണ് രാജ്യവ്യാപകമായി തിരംഗ യാത്രകള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെയും അദ്ദേഹം അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘രാജ്യം ആദ്യം’ എന്ന സന്ദേശം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രതിജ്ഞ കൂടിയാണ് തിരംഗ യാത്രയെന്നും യോഗി പറഞ്ഞു. ലഖ്നൗവിലെ തിരംഗ യാത്രയില്‍ 30,000ത്തിലധികം യുവാക്കള്‍ പങ്കെടുത്തതായി യോഗി പറഞ്ഞു.
രാവിലെ 8.30ഓടെ തന്നെ 25,000ത്തിലധികം യുവാക്കള്‍ എത്തിയിരുന്നെന്നും പിന്നീട് എണ്ണം 30,000 കടന്നെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളുടെ ഈ വലിയ പങ്കാളിത്തം രാജ്യസ്നേഹത്തിന്റെയും സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവിന്റെയും പ്രതിഫലനമാണെന്നും യോഗി പറഞ്ഞു. 2026ല്‍ ദേശീയഗീതമായ ‘വന്ദേ മാതരം’ 150-ാം വാര്‍ഷികം ആഘോഷിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണെന്ന് യോഗി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ യുവാക്കളുടെ ഊര്‍ജവും കഴിവും ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 15ന് രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനില്‍ എല്ലാവരും പങ്കാളികളാകണമെന്നും യോഗി ആഹ്വാനം ചെയ്തു. വീടുകളില്‍ ദേശീയപതാക ഉയര്‍ത്താനുള്ള അവകാശത്തിനായി മുന്‍കാലത്ത് ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് യോഗി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തോടെയും ആദരവോടെയും വീടുകളില്‍ ത്രിവര്‍ണം ഉയര്‍ത്താനുള്ള സാഹചര്യം ലഭിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദേശീയപതാക രാജ്യത്തിന്റെ ലാളിത്യത്തിന്റെയും വികസനത്തിന്റെയും പൈതൃകത്തിന്റെയും ‘ആന്‍, ബാന്‍, ഷാന്‍’ എന്നിവയുടെയും പ്രതീകമാണെന്നും യോഗി പറഞ്ഞു. തിരംഗ യാത്രയില്‍ അച്ചടക്കം പാലിക്കണമെന്നും ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഭരണഘടനാ ശില്‍പ്പികളായ ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. ബി.ആര്‍. അംബേദ്കര്‍ എന്നിവരെയും ഇന്ത്യയുടെ ഐക്യത്തിന്റെ ശില്‍പ്പിയായ സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെയും യോഗി ആദരിച്ചു.