സാല്‍സ്ബര്‍ഗ്: ഫുട്‌ബോള്‍ ലോകകപ്പില്‍ അമേരിക്ക പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് പുറത്തായ സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താന്‍ പുതിയ ചരിത്രനേട്ടത്തിനൊരുങ്ങുന്നു. യൂറോപ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഒരു യൂറോപ്യന്‍ ഇതര റഫറിയായി യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍ നിയന്ത്രിക്കാനുള്ള അവസരമാണ് 34കാരനായ അര്‍ത്താന് ലഭിച്ചിരിക്കുന്നത്. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ ഇന്ന് അര്‍ധരാത്രി 12.30ന് നടക്കുന്ന ഫൈനലില്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ പി.എസ്.ജിയും യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റണ്‍ വില്ലയും ഏറ്റുമുട്ടും.
യുവേഫയും ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് അര്‍ത്താനെ മത്സരത്തിന്റെ റഫറിയായി നിയോഗിച്ചത്. ഏപ്രിലില്‍ ഇരു കോണ്‍ഫെഡറേഷനുകളും സഹകരണം ശക്തമാക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു. 2026 ലോകകപ്പിന് മുന്നോടിയായി അമേരിക്കയിലെത്തിയപ്പോഴാണ് അര്‍ത്താന്‍ അപ്രതീക്ഷിതമായി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ലോകകപ്പിനായി ഫിഫ തിരഞ്ഞെടുത്ത റഫറിമാരുടെ പട്ടികയില്‍ ഉണ്ടായിരുന്ന അര്‍ത്താനെ മിയാമി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അമേരിക്കന്‍ അധികൃതര്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല.
സംശയിക്കപ്പെടുന്ന തീവ്രവാദ സംഘടനകളിലെ അംഗങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രവേശനം നിഷേധിച്ചതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അര്‍ത്താന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. സംഭവത്തെ തുടര്‍ന്ന് സൊമാലിയയില്‍ വലിയ പ്രതിഷേധമുയരുകയും നാട്ടിലെത്തിയ അര്‍ത്താന് വീരോചിത സ്വീകരണം ലഭിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഖേദം പ്രകടിപ്പിച്ചിരുന്നു.
ലോകകപ്പ് നിയന്ത്രിക്കാനുള്ള അവസരം നഷ്ടപ്പെട്ടെങ്കിലും അര്‍ത്താനെ തേടി പിന്നീട് യുവേഫയുടെ ചരിത്രനേട്ടമെത്തുകയായിരുന്നു. യൂറോപ്പില്‍ തന്റെ ആദ്യ മത്സരം തന്നെ സൂപ്പര്‍ കപ്പ് ഫൈനല്‍ നിയന്ത്രിക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2024ലെ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ മത്സര നിയന്ത്രിച്ച ആദ്യ സൊമാലിയന്‍ റഫറിയായ അര്‍ത്താന്‍ ഇതിനകം തന്നെ ചരിത്രം കുറിച്ചിരുന്നു.
ഇപ്പോള്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നായ സൂപ്പര്‍ കപ്പ് ഫൈനല്‍ നിയന്ത്രിക്കുന്ന ആദ്യ യൂറോപ്യന്‍ ഇതര റഫറിയെന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തുകയാണ്.