സ്വാതന്ത്ര്യദിനം: കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കും; ഓഗസ്റ്റ് 20 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് കൊച്ചിയിലും സുരക്ഷ വര്‍ധിപ്പിക്കുന്നത്. ഓഗസ്റ്റ് 20 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരമാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നത്.

വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കും. യാത്രക്കാരുടെയും ബാഗേജുകളുടെയും കാര്‍ഗോ ചരക്കുകളുടെയും സുരക്ഷാ പരിശോധനയും ശക്തമാക്കും. പതിവ് പരിശോധനകള്‍ക്ക് പുറമെ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ലാഡര്‍ പോയിന്റില്‍ യാത്രക്കാര്‍ക്ക് അധിക സുരക്ഷാ പരിശോധനയും ഏര്‍പ്പെടുത്തും. സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക് എന്നറിയപ്പെടുന്ന പരിശോധനയാകും നടത്തുക. വിമാനത്താവള പരിസരത്തെ വാഹന പരിശോധനയും കൂടുതല്‍ ശക്തമാക്കും.

ഓഗസ്റ്റ് 20 വരെ കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്‌ട്ര ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. അതിനാല്‍ യാത്രക്കാരെ യാത്രയാക്കാനും സ്വീകരിക്കാനുമായി എത്തുന്നവര്‍ക്ക് ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. സുരക്ഷാ പരിശോധനകള്‍ക്ക് സാധാരണയേക്കാള്‍ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കുന്നതിനാല്‍ ആഭ്യന്തര, അന്താരാഷ്‌ട്ര സര്‍വീസുകളിലെ യാത്രക്കാര്‍ പതിവിലും നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Share