വീണ്ടും യൂറോപ്പിന്റെ രാജാക്കന്മാര്‍; ആസ്റ്റണ്‍ വില്ലയെ വീഴ്‌ത്തി പിഎസ്ജിക്ക് സൂപ്പര്‍ കപ്പ്

Published by
ജനം വെബ്‌ഡെസ്ക്

സാല്‍സ്ബര്‍ഗ്: യൂറോപ്യന്‍ ഫുട്‌ബോളില്‍ പിഎസ്ജിയുടെ കുതിപ്പ് തുടരുന്നു. ആസ്റ്റണ്‍ വില്ലയെ 2-1ന് കീഴടക്കി യുവേഫ സൂപ്പര്‍ കപ്പ് കിരീടം നിലനിര്‍ത്തി പാരിസ് സെന്റ് ജെര്‍മെയ്ന്‍. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ നടന്ന ആവേശകരമായ പോരാട്ടത്തിലാണ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റണ്‍ വില്ലയെ മറികടന്നത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും യുവേഫ സൂപ്പര്‍ കപ്പ് നേടുന്ന രണ്ടാമത്തെ ക്ലബ്ബായി പിഎസ്ജി മാറി. 2016, 2017 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കിരീടം നേടിയ റയല്‍ മാഡ്രിഡിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ടീമാണ് പിഎസ്ജി.

മത്സരത്തിന്റെ 20-ാം മിനിറ്റിലാണ് പിഎസ്ജി മുന്നിലെത്തിയത്. ഖ്വിച്ച വാരത്സ്‌ഹേലിയയാണ് ഫ്രഞ്ച് ടീമിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താമെന്ന് തോന്നിച്ചെങ്കിലും ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് ആസ്റ്റണ്‍ വില്ല തിരിച്ചടിച്ചു. 45-ാം മിനിറ്റില്‍ അരങ്ങേറ്റ മത്സരം കളിച്ച 17കാരന്‍ ബ്രയാന്‍ മഹ്‌ജോ ആസ്റ്റണ്‍ വില്ലയ്‌ക്കായി ഗോള്‍ നേടി. ഇതോടെ മത്സരം 1-1 എന്ന നിലയിലായി. രണ്ടാം പകുതിയില്‍ വിജയഗോളിനായി ഇരു ടീമുകളും ആക്രമണം ശക്തമാക്കി. ഒടുവില്‍ 66-ാം മിനിറ്റില്‍ ഡെസീറേ ഡുവെ പിഎസ്ജിയുടെ വിജയഗോള്‍ കണ്ടെത്തി.

പിന്നീട് ആസ്റ്റണ്‍ വില്ല സമനിലയ്‌ക്കായി ശ്രമിച്ചെങ്കിലും പിഎസ്ജിയുടെ പ്രതിരോധത്തെ മറികടക്കാനായില്ല. ഇതോടെ 2-1ന്റെ വിജയം സ്വന്തമാക്കി പിഎസ്ജി സൂപ്പര്‍ കപ്പ് കിരീടം വീണ്ടും ഉയര്‍ത്തി. പരിശീലകന്‍ ലൂയിസ് എന്റിക്കെയുടെ കീഴില്‍ പിഎസ്ജി നേടുന്ന 13-ാം ട്രോഫിയാണിത്. പ്രധാന താരങ്ങളില്‍ ചിലര്‍ പരിക്കേറ്റ് പുറത്തായിരുന്നിട്ടും ആസ്റ്റണ്‍ വില്ല മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് പിന്നാലെ സൂപ്പര്‍ കപ്പും സ്വന്തമാക്കിയതോടെ യൂറോപ്യന്‍ ഫുട്‌ബോളിലെ പിഎസ്ജിയുടെ ആധിപത്യം കൂടുതല്‍ ശക്തമാകുകയാണ്. കിരീടങ്ങള്‍ തുടര്‍ച്ചയായി സ്വന്തമാക്കുന്ന പിഎസ്ജിയുടെ പുതിയ യുഗത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് ഈ സൂപ്പര്‍ കപ്പ്.

Share