മിസൈൽ സാങ്കേതികവിദ്യ മുതൽ പ്രതിരോധ ഉൽപ്പാദനം വരെ; ഭാവിയുദ്ധത്തിന് ഇന്ത്യ സജ്ജം, ലോക പ്രതിരോധ ശക്തിയായി രാജ്യം മാറുന്നു: രാജ്‌നാഥ് സിങ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ആത്മനിർഭർ ഭാരതിന്റെയും മേക്ക് ഇൻ ഇന്ത്യയുടെയും കരുത്തിൽ ഇന്ത്യയുടെ പ്രതിരോധ മേഖല കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സ്വന്തം സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ആഗോള പ്രതിരോധ ഉൽപ്പാദന ഹബ്ബായും പ്രതിരോധ കയറ്റുമതി രാജ്യമായും ഇന്ത്യ മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ആകാശവാണിയിലൂടെ രാജ്യത്തെ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്‌നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിരോധ സേനയുടെ ആധുനികവൽക്കരണത്തിനും ഭാവിയുദ്ധ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2014ൽ 46,000 കോടി രൂപ മാത്രമായിരുന്ന രാജ്യത്തെ പ്രതിരോധ ഉൽപ്പാദനം 2025-26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് 1.78 ലക്ഷം കോടി രൂപയിലെത്തി. ഒരു ദശാബ്ദത്തിനിടെ ഏകദേശം നാലിരട്ടിയിലേറെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധ മേഖലയിലുണ്ടായ ഘടനാപരമായ പരിഷ്‌കാരങ്ങളുടെ ഫലമാണിതെന്ന് മന്ത്രി പറഞ്ഞു.

പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുമാണ് നിലവിൽ മൊത്തം പ്രതിരോധ ഉൽപ്പാദനത്തിന്റെ ഏകദേശം 76 ശതമാനം സംഭാവന ചെയ്യുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം 24 ശതമാനമായി ഉയർന്നു. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 22 ശതമാനമായിരുന്നു. പ്രതിരോധ മേഖലയിലെ സ്വകാര്യ നിക്ഷേപത്തിനും വ്യവസായ പങ്കാളിത്തത്തിനും അനുകൂലമായ അന്തരീക്ഷം ശക്തിപ്പെടുന്നതിന്റെ സൂചനയാണിതെന്ന് രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

പ്രതിരോധ ബജറ്റിലും വലിയ വർധനവാണ് ഉണ്ടായത്. 2013-14ൽ 2.53 ലക്ഷം കോടി രൂപയായിരുന്ന പ്രതിരോധ ബജറ്റ് 2026-27ൽ 7.85 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 8.75 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പ്രതിരോധ പദ്ധതികൾക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയതായും മന്ത്രി പറഞ്ഞു.

പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. പരമ്പരാഗത ആയുധങ്ങളെ കൃത്യമായി ലക്ഷ്യംവയ്‌ക്കുന്ന പ്രിസിഷൻ ഗൈഡഡ് ആയുധങ്ങളാക്കി മാറ്റാൻ ശേഷിയുള്ള ടാക്റ്റിക്കൽ അഡ്വാൻസ്ഡ് റേഞ്ച് ഓഗ്മെന്റേഷൻ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. അഡ്വാൻസ്ഡ് അഗ്നി മിസൈലിന്റെ പരീക്ഷണവും ഇന്ത്യയുടെ തന്ത്രപ്രധാന പ്രതിരോധശേഷിക്ക് പുതിയ മാനം നൽകിയതായി മന്ത്രി പറഞ്ഞു.

ലോങ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ, രുദ്ര-II എയർ ടു സർഫസ് മിസൈൽ, നേവൽ ആന്റി-ഷിപ്പ് മിസൈൽ-SR, പിൻകാ ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ് തുടങ്ങിയവയുടെ വിജയകരമായ പരീക്ഷണങ്ങളും ഇന്ത്യയുടെ പ്രഹരശേഷി ശക്തിപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി.

1200 സെക്കൻഡിലധികം ആക്ടീവ് കൂള്ഡ് ഫുൾ-സ്കെയിൽ സ്‌ക്രാംജെറ്റ് കംബസ്റ്ററിന്റെ പരീക്ഷണം വിജയിച്ചതോടെ ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ശേഷിയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യ എത്തിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച ‘കുശ’ ലോങ് റേഞ്ച് സർഫേസ് ടു എയർ മിസൈലിന്റെ ആദ്യ വിജയകരമായ പരീക്ഷണവും വ്യോമപ്രതിരോധ ശേഷിക്ക് കരുത്തേകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അതിർത്തി മേഖലകളുടെ വികസനത്തിനും സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. പ്രതിരോധ സജ്ജീകരണത്തിനൊപ്പം അതിർത്തി പ്രദേശങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്.

പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ രാജ്യത്തിനകത്തും വിദേശത്തും രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സൈന്യം മുൻനിരയിൽ എത്തുന്നതിനെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

സൈനികരുടെയും വിരമിച്ച സൈനികരുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുൻ സൈനികർക്കായുള്ള എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിന്റെ ബജറ്റിൽ 300 ശതമാനം വർധന ഉണ്ടായതായും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ സേനയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിലും നാരീശക്തിയെ രാജ്യസുരക്ഷയിലും രാഷ്‌ട്രനിർമാണത്തിലും ഫലപ്രദമായി വിനിയോഗിക്കുന്നതിലും സർക്കാർ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Share