ഗുഡ്ക നിരോധനം അടയ്‌ക്ക വിപണിയെ ബാധിച്ചു; കർണാടകയിൽ ഗുഡ്ക നിരോധനം പിൻവലിക്കാൻ സർക്കാർ തീരുമാനം; ഉത്തരവ് പ്രാബല്യത്തിൽ വന്ന് രണ്ട് ദിവസത്തിനകം തിരിച്ചു പോക്ക്

Published by
ജനം വെബ്‌ഡെസ്ക്

ബംഗളൂരു: ഗുഡ്കയ്‌ക്കും പുകയില അടങ്ങിയ പാൻ മസാലയ്‌ക്കും കർണാടക സർക്കാർ ഏർപ്പെടുത്തിയ ഒരു വർഷത്തെ നിരോധനം പിൻവലിക്കാൻ തീരുമാനം. ഉത്തരവ് പ്രാബല്യത്തിൽ വന്ന് വെറും രണ്ട് ദിവസത്തിനുള്ളിലാണ് സർക്കാർ നടപടി. ഗുഡ്ക നിരോധനം അടയ്‌ക്ക കർഷകരെ ദോഷകരമായി ബാധിക്കുമെന്നും വിപണിയെ ബാധിച്ച് വലിയ നഷ്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി എംഎൽഎമാർ പ്രതിഷേധിച്ചതിനെ തുടർന്നാണ് സർക്കാർ പിന്നോട്ടുപോകുന്നത്.

ഗുഡ്ക്ക നിരോധനത്തെ എതിർക്കുന്ന എംഎൽഎമാർ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് നിരോധന ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. നിരോധനം അടയ്‌ക്കയുടെ വിപണിയെ ബാധിക്കുമെന്നും കർഷകർക്ക് നഷ്ടമുണ്ടാക്കുമെന്നും എംഎൽഎമാർ മുഖ്യമന്ത്രിയെ അറിയിച്ചു.

വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ഉയർന്നിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവ് തന്റെ അറിവില്ലാതെ പുറപ്പെടുവിച്ചതിൽ ശിവകുമാർ അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. വിജ്ഞാപനം പുറത്തിറക്കുന്നതിന് മുമ്പ് വിഷയം തന്റെ ശ്രദ്ധയിൽപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് ചോദിച്ചതായി സംഭവവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

തിങ്കളാഴ്ച പുറപ്പെടുവിച്ച നിരോധന ഉത്തരവിൽ ഗുഡ്ക, പാൻ മസാല, പുകയില അല്ലെങ്കിൽ നിക്കോട്ടിൻ അടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, ഗതാഗതം, വിതരണം, വിൽപ്പന എന്നിവ ഉൾപ്പെട്ടിരുന്നു. പാക്കേജുചെയ്തതും പാക്കേജുചെയ്യാത്തതുമായ ഉൽപ്പന്നങ്ങൾക്കും നിരോധനം ബാധകമായിരുന്നു. ഉപഭോക്താക്കൾക്ക് പിന്നീട് കലർത്താൻ കഴിയുന്ന രീതിയിൽ വെവ്വേറെ വിൽക്കുന്ന ഉൽപ്പന്നങ്ങളും ഉത്തരവിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.

2006ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമത്തിലെ സെക്ഷൻ 30(2)(a) പ്രകാരം പൊതുജനാരോഗ്യ താൽപ്പര്യാർത്ഥം ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണം, സംഭരണം, വിതരണം അല്ലെങ്കിൽ വിൽപ്പന നിരോധിക്കാൻ അധികാരമുണ്ട്. 2011ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ (വിൽപ്പന നിരോധനവും നിയന്ത്രണങ്ങളും) ചട്ടങ്ങളിലെ ഈ വ്യവസ്ഥയും റെഗുലേഷൻ 2.3.4ഉം പ്രകാരമാണ് ഓഗസ്റ്റ് 10ലെ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാൽ അടയ്‌ക്ക കൃഷി വ്യാപകമായ ജില്ലകളിലെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയാണ് സർക്കാർ ഇപ്പോൾ നേരിടുന്ന പ്രധാന തിരിച്ചടി.

ഒരുകാലത്ത് ചില മേഖലയിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന അടയ്‌ക്ക കൃഷി ഇപ്പോൾ കർണാടകയിലെ പല ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതോടെ വലിയൊരു വിഭാഗം കർഷകർ ഈ വിളയെ ആശ്രയിക്കുന്ന സ്ഥിതിയാണ്.

ഇതോടെ പൊതുജനാരോഗ്യം ലക്ഷ്യമിട്ട് കൊണ്ടുവന്ന ഗുഡ്ക നിരോധനം അടയ്‌ക്ക കർഷകരുടെ ഉപജീവനവും കാർഷിക സമ്പദ്‌വ്യവസ്ഥയും സംബന്ധിച്ച രാഷ്‌ട്രീയ സമ്മർദ്ദത്തിലേക്ക് മാറുകയായിരുന്നു. ഉത്തരവ് പ്രാബല്യത്തിൽ വന്ന് രണ്ട് ദിവസത്തിനകം തന്നെ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചതോടെ വിഷയത്തിൽ കർണാടക സർക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

Share