മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

Published by
ജനം വെബ്‌ഡെസ്ക്

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് മോസ്‌കോയിലെ പൊഡോള്‍സ്‌കിലുള്ള പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ വൈല്‍ഡ്ബെറീസിന്റെ ലോജിസ്റ്റിക്സ് ഗോഡൗണില്‍ വന്‍ തീപിടിത്തമുണ്ടായി. ഗോഡൗണില്‍നിന്ന് ഉയര്‍ന്ന കനത്ത പുക നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

റോസ്‌തോവ് മേഖലയില്‍ അഞ്ച് പേരും മോസ്‌കോയില്‍ ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ദോമോദെദോവോയിലെ മരുന്ന് നിര്‍മാണ കമ്പനിയുടെ ഗോഡൗണിലും വോസ്‌ക്രസെന്‍സ്‌കിലെ വ്യവസായ കേന്ദ്രത്തിലും ആക്രമണത്തെ തുടര്‍ന്ന് തീപിടിത്തമുണ്ടായി. നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 822 യുക്രൈന്‍ ഡ്രോണുകള്‍ റഷ്യന്‍ സൈന്യം വെടിവെച്ചിട്ടതായി മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ അറിയിച്ചു.

ആക്രമണത്തിന് തിരിച്ചടിയായി റഷ്യ യുക്രൈനിലെ കീവ്, ക്രിവി റിഹ്, സുമി തുടങ്ങിയ നഗരങ്ങളില്‍ വ്യോമാക്രമണം നടത്തി. റഷ്യന്‍ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. അതിനിടെ, റൊമാനിയന്‍ വ്യോമാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ച ഡ്രോണ്‍ സ്പാനിഷ് സൈന്യം വെടിവെച്ചിട്ടതായി റൊമാനിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡ്രോണ്‍ ഏത് രാജ്യത്തിന്റേതാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Share