ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

Published by
ജനം വെബ്‌ഡെസ്ക്

ധാക്ക: ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (ബിപിഎല്‍) ഈ വര്‍ഷം നടക്കില്ല. അഴിമതി, സാമ്പത്തിക ക്രമക്കേടുകള്‍, വാതുവെപ്പ് വിവാദങ്ങള്‍ എന്നിവയെ തുടര്‍ന്ന് ഈ സീസണിലെ ടൂര്‍ണമെന്റ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് റദ്ദാക്കി. ലീഗിനെ അടിമുടി പരിഷ്‌കരിച്ച് കൂടുതല്‍ ശക്തമായ രീതിയില്‍ പുനഃസംഘടിപ്പിക്കുമെന്ന് ബിസിബി തലവന്‍ തമീം ഇഖ്ബാല്‍ വ്യക്തമാക്കി. ലീഗിന്റെ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നതില്‍ ചില ഫ്രാഞ്ചൈസികള്‍ പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് തമീം ഇഖ്ബാല്‍ പറഞ്ഞു.

2012ലാണ് ബിപിഎല്‍ ആരംഭിച്ചത്. ബംഗ്ലാദേശിലെ പ്രധാന ആഭ്യന്തര ടി20 ടൂര്‍ണമെന്റായിരുന്നെങ്കിലും ഐപിഎല്‍, ബിഗ് ബാഷ് ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ ഫ്രാഞ്ചൈസി ലീഗുകളുടെ ജനപ്രീതി നേടാന്‍ ബിപിഎല്ലിന് സാധിച്ചിരുന്നില്ല. ഫ്രാഞ്ചൈസികളില്‍ നിന്നുള്ള കുടിശ്ശിക, ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ബിസിബിക്ക് വലിയ തലവേദനയായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബിപിഎല്ലിലൂടെ മാത്രം ബോര്‍ഡിന് ഏകദേശം 33 ലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായതായി തമീം ഇഖ്ബാല്‍ വ്യക്തമാക്കി.

ബിപിഎല്‍ ബോര്‍ഡിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനുള്ള പ്രധാന മാര്‍ഗമാണെങ്കിലും അത് നഷ്ടത്തിലേക്ക് പോകുന്ന രീതിയില്‍ നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച ശേഷം മാത്രമേ അടുത്ത സീസണ്‍ നടത്തുകയുള്ളൂവെന്നും വ്യക്തമാക്കി. സമീപകാലത്ത് ബിപിഎല്‍ നിരവധി വിവാദങ്ങളിലൂടെയാണ് കടന്നുപോയത്. ടൂര്‍ണമെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് മേയില്‍ ഒരു താരത്തെയും ഒന്നിലധികം ടീം ഒഫീഷ്യലുകളെയും ബിസിബി സസ്പെന്‍ഡ് ചെയ്തിരുന്നു.

കൂടാതെ, താരങ്ങളെ വിമര്‍ശിക്കുകയും അവരുടെ സാമ്പത്തിക മൂല്യത്തെ ചോദ്യം ചെയ്യുകയും ചെയ്ത ബിസിബി അംഗം നജ്മുല്‍ ഇസ്ലാമിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ബംഗ്ലാദേശ് താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഇതും കഴിഞ്ഞ സീസണില്‍ ടൂര്‍ണമെന്റിന് തിരിച്ചടിയായി. അതേസമയം, നിലവിലുള്ള ഫ്രാഞ്ചൈസികളുമായി ബിസിബി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍-മേയ് മാസത്തോടെ പുതിയ ഫ്രാഞ്ചൈസി തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ബോര്‍ഡിന്റെ നീക്കം. വിദേശ ഫ്രാഞ്ചൈസികളെ കൂടി ബിപിഎല്ലിന്റെ ഭാഗമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

Share