പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്, ഒക്ടോബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷന്റെ പരിധിയിൽ നിർണായക മാറ്റം. ഡിവിഷന്റെ ഭാഗമായിരുന്ന മംഗലൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറ്റി റെയിൽവേ ബോർഡ് ഉത്തരവിറക്കി. പുതിയ തീരുമാനം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

വെള്ളിയാഴ്ച ചേർന്ന റെയിൽവേ ബോർഡ് യോഗത്തിലാണ് പാലക്കാട് ഡിവിഷന്റെ ഭരണപരിധിയിൽ മാറ്റം വരുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതോടെ നിലവിൽ പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗലൂരു മേഖലയിലെ റെയിൽവേ സംവിധാനങ്ങൾ മൈസൂരു ഡിവിഷന്റെ പരിധിയിലേക്ക് മാറും.

പുതിയ തീരുമാനത്തിനെതിരെ ഇതിനകം വിമർശനവും ഉയർന്നിട്ടുണ്ട്. മംഗലൂരു മേഖല നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ കുറവുണ്ടാകുമെന്നാണ് വിമർശനം. പാലക്കാട് ഡിവിഷന്റെ പ്രവർത്തനപരിധിയിലും സാമ്പത്തിക ശേഷിയിലും മാറ്റം വരുത്തുന്ന തീരുമാനമായി ഇത് വിലയിരുത്തപ്പെടുന്നു.

അതേസമയം തോക്കൂർ സ്റ്റേഷൻ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഭാഗമായി തന്നെ തുടരും. കൊങ്കൺ റെയിൽവേയ്‌ക്കും സൗത്ത് വെസ്റ്റേൺ റെയിൽവേയ്‌ക്കും ഇടയിലുള്ള ഇന്റർചേഞ്ച് പോയിന്റായി തോക്കൂർ സ്റ്റേഷൻ തുടർന്നും പ്രവർത്തിക്കും.

റെയിൽവേയുടെ ഭരണപരമായ പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം എന്നാണ് വ്യക്തമാകുന്നത്.

Share