ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

തിരൂർ: തിരൂർ പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ പോലീസ് പിടികൂടിയത്. മത്സ്യത്തൊഴിലാളിയായ ഹുസൈനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഹുസൈന്റെ ഭാര്യ ഫൗസിയയുടെ മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം തിരൂർ പുഴയിൽ നിന്ന് കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി പോകുകയായിരുന്ന തൊഴിലാളികളാണ് പുഴയിൽ സംശയാസ്പദമായ നിലയിൽ ചാക്ക് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വിവരം ഉടൻ പോലീസിനെ അറിയിക്കുകയായിരുന്നു.

ഫൗസിയയെ വീട്ടിൽനിന്ന് ഹുസൈൻ വിളിച്ചിറക്കി കൊണ്ടുപോയതായാണ് വിവരം ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. കൂടുതൽ മീൻ വന്നിട്ടുണ്ടെന്നും മീൻ വാരാൻ വരണമെന്നും പറഞ്ഞാണ് ഹുസൈൻ ഭാര്യയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.

വ്യാഴാഴ്ച രാവിലെ കഴിഞ്ഞിട്ടും ഫൗസിയ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഹുസൈൻ മത്സ്യബന്ധന ജോലിയിൽ ആയിരിക്കുമെന്നായിരുന്നു മക്കളും കുടുംബവും ആദ്യം കരുതിയത്. എന്നാൽ വൈകിട്ടും ഇരുവരെയും കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ കുടുംബം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെയാണ് പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം ചാക്കിൽ കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ ദുരൂഹത ശക്തമായി. ഫൗസിയയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.

മൃതശരീരം കണ്ടെത്തിയതിന് പിന്നാലെ ഹുസൈനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് തിരൂർ പൂക്കയിൽ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇയാളെ പിടികൂടിയത്.

ഹുസൈനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഫൗസിയയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Share