ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: പിസ ഡെലിവറിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ന്യൂയോര്‍ക്ക് സിറ്റിയില്‍ 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ കപൂര്‍ത്തല സ്വദേശിയും സിഖ് കുടിയേറ്റക്കാരനുമായ ഗുര്ദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഈസ്റ്റ് ന്യൂയോര്‍ക്കിലെ സ്റ്റാന്‍ലി അവന്യൂവിന് സമീപമായിരുന്നു സംഭവം. തര്‍ക്കത്തിനിടെ അജ്ഞാതനായ അക്രമി ഗുര്ദീപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി കാറില്‍ രക്ഷപ്പെട്ടു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ രണ്ട് പേര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും തുടര്‍ന്ന് വെടിയൊച്ചയെന്ന് കരുതുന്ന പ്രകാശം പ്രത്യക്ഷപ്പെടുന്നതും ഒരാള്‍ നിലത്തുവീഴുന്നതും മറ്റൊരാള്‍ കാറില്‍ കയറി രക്ഷപ്പെടുന്നതും കാണാമെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗുര്ദീപിന്റെ മരണത്തില്‍ നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി.

യുവ പഞ്ചാബി, സിഖ് സമൂഹാംഗങ്ങള്‍ കൊല്ലപ്പെടുന്ന ഓരോ സംഭവവും ഒരു കുടുംബത്തെ തകര്‍ക്കുകയാണെന്നും ഇത്തരം അക്രമങ്ങള്‍ സാധാരണ സംഭവങ്ങളായി മാറാന്‍ അനുവദിക്കരുതെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സത്നം സിങ് ചഹല്‍ പ്രതികരിച്ചു. ഓഗസ്റ്റ് 20ന് ടെന്നസിയിലെ ജാക്‌സണിലും ഇന്ത്യന്‍ വംശജനായ വ്യാപാരി വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. റിഡ്ജ്‌ക്രെസ്റ്റ് റോഡിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ രാത്രി 9 മണിയോടെയായിരുന്നു കവര്‍ച്ചയ്‌ക്കിടെയുള്ള വെടിവയ്പ്പ്.

അജ്ഞാതനായ അക്രമി സ്ഥാപനത്തിലെത്തി ജീവനക്കാരെ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടതായാണ് പൊലീസിന്റെ വിവരം. തുടര്‍ന്ന് വെടിയുതിര്‍ത്ത് ഇയാള്‍ വെള്ള സെഡാന്‍ കാറില്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരമുള്ളവര്‍ പൊലീസിനെയോ ക്രൈം സ്റ്റോപ്പേഴ്‌സിനെയോ സമീപിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Share