ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ അനധികൃതമായി നിർമിച്ച മദ്രസയുടെ ഭാഗങ്ങൾ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. മതപരിവർത്തനത്തിന്റെ കേന്ദ്രമായ ഫുലത് ഗ്രാമത്തിലെ മദ്രസ ദാറുൽ ഉലൂം റഹീമിയക്കെതിരെയാണ് നടപടി.
പ്രാദേശിക ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനുമതിയില്ലാതെ നിർമാണം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് മദ്രസയുടെ ചില ഭാഗങ്ങൾ പൊളിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ നിർമാണം ഉത്തർപ്രദേശ് റവന്യൂ കോഡ്, 2006ലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ കോഡിലെ 67/5 വകുപ്പ് പ്രകാരം നടപടികൾ ആരംഭിക്കുകയായിരുന്നു.
ദാറുൽ ഉലൂം റഹീമിയക്കെതിരെ നിർബന്ധിത മതപരിവർത്തന ശ്രമവുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ട്. മദ്രസ നടത്തിപ്പുകാരനായ മൗലാന ഹാഫിസുർ റഹ്മാൻ അൻസാരിക്കും രണ്ട് മക്കളായ സുബൈർ അൻസാരി, ജുനൈദ് അൻസാരി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 351(2), 352 വകുപ്പുകൾക്കും ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ 3, 5(2) വകുപ്പുകൾക്കും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ജുനൈദ് അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ ജയിലിലാണ്. കേസിൽ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.
ഗ്യാങ്സ്റ്റേഴ്സ് ആക്ടും പരിഗണനയിൽ
മതപരിവർത്തന കേസിലെ പ്രതികൾക്കെതിരെ ഗ്യാങ്സ്റ്റേഴ്സ് ആക്ട് ഉൾപ്പെടെയുള്ള കർശന നിയമങ്ങൾ പ്രയോഗിക്കുന്നതും പരിഗണനയിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മദ്രസയുടെ അനധികൃതമായി നിർമിച്ചെന്ന് കണ്ടെത്തിയ ഭാഗങ്ങൾക്കെതിരെയാണ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ നടപടി. മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസ് നിയമനടപടികളിലൂടെ തുടരുകയാണ്.