തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ആക്രമണക്കേസ് പ്രതികൾ ഓണം ആഘോഷിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . പ്രതികൾ ഉന്നത സ്വാധീനം പ്രകടിപ്പിക്കാനാണ് സ്റ്റേഷൻ വളപ്പിൽ ഓണാഘോഷം നടത്തിയതെന്നും, റീൽസ് കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഭവത്തെ കാണുന്നതെന്നും ഇഡി വിമർശിച്ചു. സംഭവം സംബന്ധിച്ച് അതൃപ്തി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി അഡീഷണൽ ഡയറക്ടർ കത്തയയ്‌ക്കും.
മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണക്കേസ് പ്രതികൾ ഓണം ആഘോഷിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസുകാർക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും. സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. ജി.ഡി ചാർജിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും നടപടിക്ക് വിധേയനാകും. അച്ചടക്ക നടപടിയുടെ ഭാഗമായി ആറ് പേരെയും സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തി പരിശീലനത്തിന് അയയ്‌ക്കാനാണ് നീക്കം.
ഇഡി ആക്രമണക്കേസിലെ പ്രതികൾ സ്റ്റേഷൻ വളപ്പിൽ ഓണാഘോഷം നടത്തിയ സംഭവം സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന സി.ഐ ആർ. പ്രശാന്തിന്റെ അറിവോടെയായിരുന്നുവെന്നാണ് നേരത്തെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ പൊലീസുകാർ ധരിച്ച അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്. സ്റ്റേഷനിൽ ഒരുക്കിയ ഊഞ്ഞാലിൽ ആടുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് പൊലീസ് നടപടി.