മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

Published by
ജനം വെബ്‌ഡെസ്ക്

ജയ്പൂര്‍: മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാവേലിക്കര സ്വദേശിനി കെസിയ ലിസ് മെജോ. ജയ്പൂരില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 52 മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് 19കാരിയായ കെസിയ കിരീടം നേടിയത്. മിസ് യൂണിവേഴ്സ് ഇന്ത്യ പട്ടം നേടുന്ന ആദ്യ മലയാളി വനിത എന്ന ചരിത്രനേട്ടവും ഇതോടെ കെസിയ സ്വന്തമാക്കി.

തമിഴ്നാട്ടില്‍നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായപ്പോള്‍ ഗുജറാത്തിന്റെ അനുശ്രീ സതവ്‌ലേക്കര്‍ സെക്കന്‍ഡ് റണ്ണറപ്പായി. ഈ വര്‍ഷം നവംബറില്‍ പ്യൂര്‍ട്ടോ റിക്കോയില്‍ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തില്‍ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനിയായ കെസിയ, ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ്. നിലവില്‍ ബെംഗളൂരുവില്‍ നിയമപഠനം നടത്തുന്നതിനൊപ്പം മോഡലായും പ്രവര്‍ത്തിക്കുന്നു. അബുദാബിയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

2024ല്‍ മിസ് ടീന്‍ ദിവ കിരീടം നേടിയ കെസിയ, 2025ല്‍ മിസ് ടീന്‍ ഇന്റര്‍നാഷണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണറപ്പായും എത്തിയിരുന്നു. മാസങ്ങള്‍ നീണ്ട ഓഡിഷനുകളും വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഗ്രൂമിംഗ് സെഷനുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് അന്തിമ മത്സരം നടന്നത്. രാജ്യത്തുടനീളം 8,000 മുതല്‍ 9,000 വരെ അപേക്ഷകരെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരിഗണിച്ചത്. സംസ്ഥാനതല മത്സരങ്ങള്‍, ഫൈനല്‍ ഓഡിഷന്‍, വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, എന്‍ആര്‍ഐ വിഭാഗം തുടങ്ങിയവയിലൂടെയാണ് 52 പേര്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്.

1994ല്‍ ഇന്ത്യയ്‌ക്ക് ആദ്യ മിസ് യൂണിവേഴ്സ് കിരീടം സമ്മാനിച്ച നടി സുഷ്മിത സെന്‍ ആയിരുന്നു ജൂറി പാനലിന്റെ അധ്യക്ഷ. 2001ലെ മിസ് യൂണിവേഴ്സ് ഇന്ത്യ ജേതാവും നടിയുമായ സെലീന ജെയ്റ്റ്ലി, 2015ലെ ജേതാവ് ഉര്‍വശി റൗട്ടേല, 2024ലെ മിസ് യൂണിവേഴ്സ് ഇന്ത്യ റിയ സിങ് എന്നിവരും ജൂറി അംഗങ്ങളായിരുന്നു.

Share