ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പിടികിട്ടാപ്പുള്ളികളെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ. കഴിഞ്ഞ എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെയാണ് വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2026 ജനുവരി മുതൽ ജൂലൈ വരെ 45 പേരെയും ഓഗസ്റ്റ് ഒന്ന് മുതൽ 18 വരെ ആറ് പേരെയുമാണ് ഇന്ത്യയിലെത്തിച്ചത്.
36 രാജ്യങ്ങളിൽനിന്ന് 274 പേർ
2019 മുതൽ 2026 ജൂലൈ വരെ 36 രാജ്യങ്ങളിൽനിന്നായി 274 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങൾ, ലഹരിക്കടത്ത്, സാമ്പത്തിക തട്ടിപ്പ്, കൊലപാതകം, ബലാത്സംഗം, പോക്സോ തുടങ്ങിയ കേസുകളിൽ പ്രതികളായവരാണ് ഇതിൽ ഉൾപ്പെടുന്നത്.
2025ലാണ് ഏറ്റവും കൂടുതൽ പേരെ തിരിച്ചെത്തിച്ചത്. 70 പിടികിട്ടാപ്പുള്ളികളെയാണ് കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിച്ചത്. 2024ൽ 43 പേരെയും 2023ൽ 37 പേരെയും 2022ൽ 40 പേരെയും 2021ൽ 23 പേരെയും 2020ൽ ഏഴ് പേരെയും 2019ൽ ഒമ്പത് പേരെയും തിരിച്ചെത്തിച്ചു.
ബംബിഹ ഗ്യാങ്ങുമായി ബന്ധമുള്ള മൂന്ന് പേർ പിടിയിൽ
ഓഗസ്റ്റ് 18ന് മലേഷ്യയിൽനിന്ന് മൂന്ന് കൊടുംകുറ്റവാളികളെയാണ് ഇന്ത്യയിൽ കൊണ്ടുവന്നത്. ബംബിഹ ഗ്യാങ്ങിഷപ്പെട്ട ജസ്പ്രീത് സിങ് എന്ന ജസ് ബെഹ്ബൽ എന്ന ഗോറ, അജയ് സിങ് എന്ന അജയ് മലേഷ്യ, പവൻദീപ് സിങ് എന്നിവരാണത്.
പഞ്ചാബിലും രാജസ്ഥാനിലുമായി യുഎപിഎ, ഇന്ത്യൻ ശിക്ഷാനിയമം, ഭാരതീയ ന്യായ സംഹിത, എൻഡിപിഎസ് നിയമം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസുകളുണ്ട്.