ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവാദ ശൃംഖലയ്‌ക്കെതിരെ സുരക്ഷാസേനയുടെ ശക്തമായ നീക്കം. പുൽവാമയിലെ യർവാൻ വനമേഖലയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികളെ സുരക്ഷാസേന പിടികൂടി. ലത്തീഫ് അഹമ്മദ് ദീദാദ്, ഐജാസ് അഹമ്മദ് ബജാദ് എന്നിവരാണ് പിടിയിലായത്, ഇവരിൽ നിന്ന് പിസ്റ്റൾ, 12 റൗണ്ട് വെടിയുണ്ടകൾ, ഒരു ഹാൻഡ് ഗ്രനേഡ് എന്നിവ പിടിച്ചെടുത്തു.
പുൽവാമ പോലീസും കരസേനയുടെ 44 രാഷ്‌ട്രീയ റൈഫിൾസും, CRPF 183-ാം ബറ്റാലിയനും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രാജ്പോറയിലെ സിബി നാഥ് ഗ്രാമത്തിന് സമീപമുള്ള യർവാൻ വനമേഖലയിൽ സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെയാണ് സംശയാസ്പദമായി രണ്ട് പേർ വനത്തിൽ നിന്ന് ഗ്രാമത്തിലേക്ക് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇരുവരെയും വളഞ്ഞുപിടികൂടുകയായിരുന്നു.
സംഭവത്തിൽ രാജ്പോറ പോലീസ് സ്റ്റേഷനിൽ ആയുധ നിയമത്തിലെയും യുഎപിഎയിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ആയുധങ്ങൾ എവിടെനിന്നാണ് ലഭിച്ചതെന്നും ഇവർക്ക് മറ്റേതെങ്കിലും ഭീകരസംഘങ്ങളുമായി ബന്ധമുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.
ചോദ്യം ചെയ്യലിലൂടെ പ്രദേശത്തെ ഭീകരശൃംഖലയുടെ കൂടുതൽ കണ്ണികൾ കണ്ടെത്താനാകുമെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. ആയുധങ്ങൾ എത്തിച്ചതിന് പിന്നിലുള്ളവരെയും ഇവർക്ക് സഹായം നൽകിയവരെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്മീരിൽ ഭീകരരുടെ ഓവർ ഗ്രൗണ്ട് വർക്കർമാർക്കും സഹായികൾക്കുമെതിരെ സുരക്ഷാസേന ശക്തമായ പരിശോധനകൾ നടത്തിയിരുന്നു. ഓഗസ്റ്റ് 22ന് പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘങ്ങളുടെ പ്രാദേശിക സഹായ ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ കശ്മീരിലെ അഞ്ച് ജില്ലകളിലായി 10 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പുൽവാമയിലും ഭീകരവാദത്തിന്റെ പ്രാദേശിക പിന്തുണാ ശൃംഖലയെ ലക്ഷ്യമിട്ട് പുതിയ നടപടി. പ്രദേശത്ത് സുരക്ഷാസേനയുടെ പരിശോധന തുടരുകയാണ്. ഭീകരർക്കും അവരുടെ സഹായികൾക്കുമായി കൂടുതൽ വലവീശിയിരിക്കുകയാണ് സുരക്ഷാ ഏജൻസികൾ.