മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിവാദപരവും പ്രശസ്തവുമായ ഗോളുകളിലൊന്നായ ഡീഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത് 3.35 മില്യണ്‍ യുഎസ് ഡോളറിന്, ഏകദേശം 32.61 കോടി രൂപയ്‌ക്ക് ലേലത്തില്‍ വിറ്റു. ഓഗസ്റ്റ് 21 മുതല്‍ 23 വരെ യുഎസില്‍ നടന്ന ലേലത്തിലാണ് ചരിത്രപ്രാധാന്യമുള്ള തുകല്‍ പന്ത് കൈമാറ്റം ചെയ്യപ്പെട്ടത്. ടെക്‌സസ് ആസ്ഥാനമായ ഹെറിറ്റേജ് ഓക്ഷന്‍സാണ് ലേലത്തിന് നേതൃത്വം നല്‍കിയത്. 2.5 മില്യണ്‍ ഡോളര്‍, ഏകദേശം 24 കോടി രൂപയായിരുന്നു പന്തിന്റെ അടിസ്ഥാന വില. ലേലം പുരോഗമിച്ചതോടെ തുക ഉയര്‍ന്ന് ഒടുവില്‍ 3.35 മില്യണ്‍ ഡോളറിലെത്തുകയായിരുന്നു.

1986ലെ മെക്‌സിക്കോ ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു മറഡോണയുടെ വിവാദ ഗോള്‍ പിറന്നത്. എസ്റ്റാഡിയോ അസ്റ്റെക്കയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണെ മറികടന്ന് ഉയര്‍ന്നുവന്ന പന്ത് മറഡോണ കൈകൊണ്ട് തട്ടിയിടുകയായിരുന്നു. ഇംഗ്ലണ്ട് താരങ്ങള്‍ ഹാന്‍ഡ്ബോളാണെന്ന് പ്രതിഷേധിച്ചെങ്കിലും അന്നത്തെ ടുണീഷ്യന്‍ റഫറി അലി ബിന്‍ നാസര്‍ ഗോള്‍ അനുവദിച്ചു. പിന്നീട് ഈ ഗോള്‍ ‘ഹാന്‍ഡ് ഓഫ് ഗോഡ്’, അഥവാ ‘ദൈവത്തിന്റെ കൈ’ എന്ന പേരില്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം നേടി.

മത്സരശേഷം ഗോളിനെക്കുറിച്ചുള്ള ചോദ്യത്തിന് മറഡോണ നല്‍കിയ പ്രതികരണവും പിന്നീട് ഏറെ പ്രശസ്തമായി. തന്റെ തലയുടെ ചെറിയൊരു ഭാഗവും ബാക്കിയൊക്കെ ദൈവത്തിന്റെ കൈയുമാണ് ഗോളില്‍ ഉണ്ടായിരുന്നതെന്നായിരുന്നു മറഡോണയുടെ പരാമര്‍ശം. ‘ദൈവത്തിന്റെ കൈ’ ഗോളിന് മാത്രമല്ല, മത്സരത്തിലെ മറ്റൊരു ചരിത്രഗോളിനും ഈ പന്ത് സാക്ഷിയായി. ഇംഗ്ലണ്ടിന്റെ നിരവധി താരങ്ങളെ ഒന്നൊന്നായി മറികടന്ന് മറഡോണ ഒറ്റയ്‌ക്ക് മുന്നേറി നേടിയ ഗോളാണ് പിന്നീട് ‘ഗോള്‍ ഓഫ് ദ സെഞ്ചുറി’ എന്ന പേരില്‍ അറിയപ്പെട്ടത്.

രണ്ട് ഗോളുകളുടെയും സാക്ഷിയായിരുന്ന ഒരേ പന്ത് എന്നതാണ് ഇതിന്റെ ചരിത്രപ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ആ മത്സരത്തില്‍ മറഡോണയുടെ രണ്ട് ഗോളുകളുടെ മികവില്‍ അര്‍ജന്റീന ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് സെമിഫൈനലിലേക്ക് മുന്നേറി. മത്സരത്തിന് ശേഷം റഫറി അലി ബിന്‍ നാസര്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലം പന്ത് സൂക്ഷിച്ചിരുന്നു. എന്നാല്‍ 2022ല്‍ ഏകദേശം 22 കോടി രൂപയ്‌ക്ക് അത് വിറ്റു. പുതിയ ഉടമ 2023ല്‍ പന്ത് വീണ്ടും ലേലത്തിന് വച്ചെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനെ തുടര്‍ന്ന് വില്‍പ്പന നടന്നില്ല. ഇപ്പോഴത്തെ ലേലത്തിലാണ് പന്തിന് 3.35 മില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് തുക ലഭിച്ചത്.

മറഡോണ ഈ മത്സരത്തില്‍ ധരിച്ച ജേഴ്‌സിയും നേരത്തെ ലേലത്തില്‍ വന്‍തുകയ്‌ക്ക് വിറ്റിരുന്നു. 9.3 മില്യണ്‍ യുഎസ് ഡോളറിനാണ് ജേഴ്‌സി വിറ്റുപോയത്. ഫുട്‌ബോള്‍ ജേഴ്‌സിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന ലേലത്തുകയെന്ന റെക്കോര്‍ഡും ഇതോടെ മറഡോണയുടെ ആ ജേഴ്‌സിയുടെ പേരിലായി. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള വസ്തുക്കളിലൊന്നാണ് ഈ പന്തെന്ന് ഹെറിറ്റേജ് ഓക്ഷന്‍സിന്റെ സ്‌പോര്‍ട്‌സ് വിഭാഗം വൈസ് പ്രസിഡന്റ് ഡാന്‍ ഇംലര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരേ മത്സരത്തിലെ രണ്ട് ഐതിഹാസിക ഗോളുകള്‍ക്ക് സാക്ഷിയായ പന്തെന്ന അപൂര്‍വതയാണ് അതിന്റെ മൂല്യം ഇത്രയേറെ ഉയര്‍ത്തിയത്.

Share