ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

Published by
ജനം വെബ്‌ഡെസ്ക്

കൊളംബോ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ അതൃപ്തി പ്രകടിപ്പിച്ച ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി. മത്സരത്തിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തെ ഔദ്യോഗികമായി താക്കീത് ചെയ്യുകയും ഒരു ഡീമെറിറ്റ് പോയിന്റ് നല്‍കുകയും ചെയ്തു. തിങ്കളാഴ്ച നടന്ന ശ്രീലങ്കയുടെ ആദ്യ ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് സംഭവം. പുറത്തായതിന് പിന്നാലെ പവലിയനിലേക്ക് മടങ്ങുന്നതിനിടെ ജയസൂര്യ ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിക്കുകയായിരുന്നു.

സംഭവത്തില്‍ ഫീല്‍ഡ് അംപയര്‍മാരായ അഹ്സന്‍ റാസയും ഷര്‍ഫുദ്ദൗള ഇബ്നെ ഷാഹിദും ശ്രദ്ധ പതിപ്പിച്ചു. അന്താരാഷ്‌ട്ര മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഗ്രൗണ്ട് ഉപകരണങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് നടപടി. കഴിഞ്ഞ 24 മാസത്തിനിടെ ജയസൂര്യയുടെ ആദ്യ കുറ്റമായതിനാല്‍ സസ്പെന്‍ഷന്‍ ഒഴിവാക്കി.

താരം കുറ്റം സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തതിനാല്‍ ഔപചാരിക ഹിയറിങ്ങും വേണ്ടിവന്നില്ല. കൊളംബോ ടെസ്റ്റില്‍ ഐസിസി അച്ചടക്ക നടപടി നേരിടുന്ന മൂന്നാമത്തെ താരമാണ് ജയസൂര്യ. നേരത്തെ ഇന്ത്യയുടെ യശസ്വി ജയ്‌സ്വാളിനും ശ്രീലങ്കന്‍ പേസര്‍ അസിത ഫെര്‍ണാണ്ടോയ്‌ക്കുമെതിരെയും നടപടിയെടുത്തിരുന്നു.

ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തലകള്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. അതേസമയം, രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ 503 റണ്‍സിന് മറുപടിയായി ശ്രീലങ്ക കടുത്ത സമ്മര്‍ദ്ദത്തിലാണ്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 265ന് എട്ട് എന്ന നിലയിലാണ്.

Share