ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളുരു: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ദത്തൂര (ഉമ്മത്തിന്‍ കായ) വില്‍പ്പനയ്‌ക്ക് വെച്ച സംഭവത്തില്‍ ആമസോണ്‍, ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ് ബാസ്‌കറ്റ് എന്നീ കമ്പനികളുടെ ഫുഡ് ലൈസന്‍സുകള്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷാ-മരുന്ന് നിയന്ത്രണ വകുപ്പാണ് നടപടി സ്വീകരിച്ചത്.

മനുഷ്യന് ഹാനികരമായ ദത്തൂര ചെടിയുടെ കായയും വിത്തുകളും ഓണ്‍ലൈനായി ലഭ്യമാക്കിയതാണ് നടപടിക്ക് കാരണം. ഉല്‍പ്പന്നങ്ങള്‍ ഭക്ഷണത്തിനായി വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇവ പ്ലാറ്റ്ഫോമുകളില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ബെംഗളുരു ജെ.സി. നഗര്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്നുള്ള പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ദത്തൂര പോലുള്ള വിഷാംശമുള്ള സസ്യങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലിസ്റ്റ് ചെയ്യുന്നതും വില്‍ക്കുന്നതും സംബന്ധിച്ച് നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

കേസില്‍ നല്‍കിയ നോട്ടീസിന് ആമസോണ്‍ മറുപടി നല്‍കിയിട്ടില്ല. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്‌തെന്നും ഇനി ‘ഭക്ഷണത്തിന് ഉപയോഗിക്കരുത്’ എന്ന ലേബലോടെ മാത്രമേ നല്‍കൂവെന്നും ബിഗ് ബാസ്‌കറ്റ് അറിയിച്ചു. എന്നാല്‍ ജീവന് ഭീഷണിയാകാവുന്ന വിഷയമായതിനാല്‍ കമ്പനികളുടെ പ്രതികരണം തൃപ്തികരമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. കൃത്യമായ വിശദീകരണവും നിര്‍ദേശങ്ങള്‍ പാലിച്ചതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ച ശേഷമേ ലൈസന്‍സുകള്‍ പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.

വിഷക്കായകള്‍ പ്ലാറ്റ്ഫോമുകളിലേക്ക് വിതരണം ചെയ്ത നിര്‍മാതാക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കുമെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ലൈസന്‍സിങ് അതോറിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share