ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

Published by
ജനം വെബ്‌ഡെസ്ക്

ഹൈദരാബാദ്: ജസ്പ്രീത് ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം. ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഒന്നാം സ്ഥാനത്തെത്തി. കരിയറില്‍ ആദ്യമായാണ് സ്റ്റാര്‍ക്ക് ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

2024ലാണ് ബുമ്ര ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ന്ന് ഏകദേശം രണ്ട് വര്‍ഷത്തോളം താരം ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ നിലവിലെ ടെസ്റ്റ് പരമ്പരയില്‍ ബുമ്ര കളിക്കുന്നില്ല. അതേസമയം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് സ്റ്റാര്‍ക്കിന് നേട്ടമായത്.

മക്കെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സ്റ്റാര്‍ക്ക് പത്ത് വിക്കറ്റ് വീഴ്‌ത്തി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഈ പ്രകടനമാണ് റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ താരത്തിന് വഴിയൊരുക്കിയത്. ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റിയെയും സ്റ്റാര്‍ക്ക് മറികടന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെസ്റ്റ് ബൗളര്‍മാരുടെ ആദ്യ പത്തില്‍ സ്ഥിരസാന്നിധ്യമായിരുന്ന സ്റ്റാര്‍ക്ക് ആഷസ് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലും എത്തിയിരുന്നു. എന്നാല്‍ ഒന്നാം സ്ഥാനത്തേക്ക് ഇതുവരെ എത്താനായിരുന്നില്ല. ഒടുവില്‍ ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനത്തിലൂടെ ആ കാത്തിരിപ്പിനാണ് അവസാനമായത്.

സ്റ്റാര്‍ക്കിന് പുറമെ മറ്റ് ഓസ്ട്രേലിയന്‍ ബൗളര്‍മാരും റാങ്കിങ്ങില്‍ മുന്നേറി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നാലാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി.

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ട് പേസര്‍മാരായ ഒല്ലി റോബിന്‍സണും ജോഷ് ടങ്ങും റാങ്കിങ്ങില്‍ വലിയ കുതിപ്പ് നടത്തി. ഇരുവരും ചേര്‍ന്ന് 16 വിക്കറ്റുകളാണ് മത്സരത്തില്‍ വീഴ്‌ത്തിയത്. റോബിന്‍സണ്‍ 15 സ്ഥാനങ്ങള്‍ മുന്നേറി 11-ാം സ്ഥാനത്തെത്തി. ടങ്ങ് 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തുമെത്തി.

ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനങ്ങളില്‍ മാറ്റമില്ല. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ സഹതാരം ജോ റൂട്ട് രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് മൂന്നാമതും ട്രാവിസ് ഹെഡ് നാലാമതുമാണ്.

അതേസമയം, ഇന്ത്യയുടെ ഋഷഭ് പന്താണ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഏറ്റവും വലിയ കുതിപ്പ് നടത്തിയത്. ഗാലെ ടെസ്റ്റിലെ ആക്രമണാത്മക അര്‍ധസെഞ്ച്വറിക്ക് പിന്നാലെ ആറ് സ്ഥാനങ്ങള്‍ മുന്നേറിയ പന്ത് സംയുക്ത ഏഴാം സ്ഥാനത്തെത്തി. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമെന്ന നേട്ടവും ഇതോടെ മിച്ചല്‍ സ്റ്റാര്‍ക്കിന് സ്വന്തമായി.

Share