തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും പെട്രോൾ ടാങ്കറും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: എം.സി റോഡിൽ വട്ടപ്പാറ കണക്കോട് കെഎസ്ആർടിസി ബസും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരടക്കം 15 പേർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി.

രാത്രി 11 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കിളിമാനൂരിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ കെഎസ്ആർടിസി ബസും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്.

അപകടസമയത്ത് ബസിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് ടാങ്കർ ലോറി നിയന്ത്രണംവിട്ടതെന്നാണ് വിവരം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി കെഎസ്ആർടിസി ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ശക്തമായ ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിനും പെട്രോൾ ടാങ്കർ ലോറിയ്‌ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ കുറച്ചുസമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു.

അപകടവിവരം അറിഞ്ഞ് പ്രദേശവാസികളും പോലീസും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വാഹനങ്ങളിൽ കുടുങ്ങിയവരെയും പരിക്കേറ്റവരെയും പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടെങ്കിലും പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Share