കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വിലങ്ങാട് വായാട് ഉന്നതി സ്വദേശി സുനിലാണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായിരുന്നു സുനിൽ.

ജനവാസ മേഖലയിലെത്തിയ കാട്ടുപോത്തിനെ നാട്ടുകാർ ചേർന്ന് തുരത്തുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിലങ്ങാട് മേഖലയിൽ കാട്ടുപോത്തിന്റെ ശല്യം വർധിച്ചുവരുന്നതായി പ്രദേശവാസികൾ പറയുന്നു. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ തുടർച്ചയായി ഇറങ്ങുന്നത് നാട്ടുകാരിൽ ആശങ്ക ശക്തമാക്കിയിട്ടുണ്ട്.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചതോടെ പ്രദേശത്തെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

Share