ന്യൂഡൽഹി: ഉസ്ബെക്കിസ്ഥാനിലെ ഔദ്യോഗിക സന്ദർശനത്തിനിടെ താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ഫെഡറേഷൻ ഓഫ് ഉസ്ബെക്കിസ്ഥാൻ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. സെഷനിൽ പങ്കെടുത്തവരുമായി അദ്ദേഹം സംവദിക്കുകയും യോഗാഭ്യാസം വീക്ഷിക്കുകയും ചെയ്തു.
ഉസ്ബെക്കിസ്ഥാനിൽ യോഗയ്‌ക്ക് വലിയ സ്വീകാര്യതയാണുള്ളതെന്നും ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ യോഗയ്‌ക്ക് കഴിയുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യോഗ വിവിധ ജനവിഭാഗങ്ങളെയും സംസ്കാരങ്ങളെയും ഒരുമിപ്പിക്കുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നു എന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉസ്ബെക്കിസ്ഥാനിലെത്തിയത്. താഷ്‌കന്റ് വിമാനത്താവളത്തിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവിനോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
താഷ്‌കന്റിലെ സന്ദർശനത്തിന്റെ ഭാഗമായി യാംഗി ഉസ്‌ബെക്കിസ്ഥാൻ സ്മാരകത്തിൽ പ്രസിഡന്റ് മിർസിയോയേവിനൊപ്പം മോദി പുഷ്പചക്രം അർപ്പിച്ചു. ഉസ്ബെക്ക് ജനതയുടെ അഭിലാഷങ്ങളെയും പുരോഗതിയെയും പ്രതിഫലിപ്പിക്കുന്നതാണ് സ്മാരകമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യാംഗി ഉസ്ബെക്കിസ്ഥാൻ പാർക്കിൽ ഉസ്ബെക്ക് സംസ്കാരവും ചരിത്രവും പ്രതിനിധീകരിക്കുന്ന കലാസൃഷ്ടികളും ഇരു നേതാക്കളും ചേർന്ന് വീക്ഷിച്ചു.
താഷ്‌കന്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെയും പ്രധാനമന്ത്രി പ്രത്യേകം പ്രശംസിച്ചു. ഇന്ത്യയ്‌ക്കും ഉസ്ബെക്കിസ്ഥാനും ഇടയിലുള്ള ജീവനുള്ള പാലമാണ് ഇന്ത്യൻ പ്രവാസി സമൂഹമെന്ന് മോദി പറഞ്ഞു. താഷ്‌കന്റിലെ ഇന്ത്യൻ സമൂഹം നൽകിയ ഊഷ്മളമായ സ്വീകരണത്തിൽ താൻ അതീവ സന്തുഷ്ടനാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രവാസി സമൂഹം നിർണായക പങ്കാണ് വഹിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണച്ചടങ്ങിൽ അവതരിപ്പിച്ച ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ സംയോജന സാംസ്‌കാരിക പ്രകടനത്തെയും മോദി അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും ആഴത്തിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ മനോഹരമായ പ്രതിഫലനമാണ് പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ, ഉസ്ബെക്ക് സംഗീത പാരമ്പര്യങ്ങളുടെ മനോഹരമായ സംയോജനവും ചടങ്ങിൽ ശ്രദ്ധേയമായി. തബല, ദൊയ്‌റ, ചാങ് തുടങ്ങിയ വാദ്യങ്ങളുടെ സമന്വയത്തോടെയുള്ള സംഗീതാവതരണത്തെ പ്രധാനമന്ത്രി പ്രത്യേകം പ്രശംസിച്ചു.
റക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സമൂഹത്തിലെ ചില സ്ത്രീകൾ പ്രധാനമന്ത്രിയുടെ കൈയിൽ രാഖി കെട്ടുകയും ചെയ്തു. പ്രവാസി സമൂഹവുമായി ആത്മബന്ധം പങ്കുവെച്ച ശേഷമാണ് മോദി താഷ്‌കന്റിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത്.