ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വെന്തു മരിച്ചത് ഏറ്റുമാനൂർ സ്വദേശി, വീട്ടുകാരുമായി പിണങ്ങി തിരുവനന്തപുരത്തെത്തി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് കാറിനുള്ളിൽ വെന്തുമരിച്ചത്. മുൻ സൈനികനായ ടൈറ്റസ് ഞായറാഴ്ച രാത്രി വീട്ടുകാരുമായി പിണങ്ങി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം.

വിഴിഞ്ഞത്തുനിന്ന് വെങ്ങാനൂർ ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ അയ്യങ്കാളി സ്കൂളിന് സമീപത്തുവെച്ചാണ് KLO5 AV 3686 നമ്പരിലുള്ള റെനോൾട്ട് ക്വിഡ് കാറിന് തീപിടിച്ചത്.

റോഡിന്റെ മധ്യഭാഗത്ത് വച്ച് വാഹനത്തിന്റെ മുൻഭാഗത്ത് തീപടരുകയായിരുന്നു. തുടർന്ന് കാർ റിവേഴ്സ് എടുത്ത് റോഡിനോട് ചേർന്നുള്ള മതിലിന് സമീപത്തെത്തിയ ശേഷവും തീ ആളിപ്പടർന്നു. പ്രദേശവാസികളാണ് ആദ്യം കാർ കത്തുന്നത് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

എന്നാൽ വാഹനം പൂർണമായി കത്തിനശിച്ചതോടെ നമ്പർ പ്ലേറ്റും വാഹനത്തിനുള്ളിലെ രേഖകളുമടക്കം നശിച്ചിരുന്നു. ഇതോടെ മരിച്ചയാളെ തിരിച്ചറിയുന്നത് പൊലീസിന് വെല്ലുവിളിയായി.

തുടർന്ന് വാഹനത്തിന്റെ ചേസിസ് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉടമ ടൈറ്റസ് കുര്യനാണെന്ന് കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

അതേസമയം, വാഹനത്തിന് തീപിടിക്കാനുണ്ടായ യഥാർഥ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. തീപിടിത്തം അപകടമാണോ മറ്റെന്തെങ്കിലും കാരണമാണോ എന്നറിയാൻ ഫോറൻസിക് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

Share