21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്റീനയുടെ ഇതിഹാസ നായകന്‍ ലയണല്‍ മെസി അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 39-ാം വയസിലാണ് അര്‍ജന്റീന ദേശീയ ടീമിനോട് മെസി വിടപറയുന്നത്. എന്നാല്‍ അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്നുള്ള വിരമിക്കലാണ് പ്രഖ്യാപിച്ചിരിക്കുന്നത്; ക്ലബ് ഫുട്ബോളില്‍ മെസി തുടരുകയാണ്.

2026 ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനല്‍ വരെ നയിച്ച ശേഷമാണ് മെസിയുടെ നിര്‍ണായക പ്രഖ്യാപനം. സ്പെയിനിനെതിരായ ഫൈനലില്‍ 1-0ന് പരാജയപ്പെട്ടതോടെ ലോകകപ്പ് കിരീടത്തോടെ അന്താരാഷ്‌ട്ര കരിയറിന് വിരാമമിടാമെന്ന മെസിയുടെ സ്വപ്നം പൂര്‍ത്തിയായിരുന്നില്ല.

“ഫൈനലിന് ശേഷം ഏറെ സമയം കഴിഞ്ഞും ഒരുപാട് ആലോചിച്ച ശേഷവുമാണ് ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയാണെന്ന് എല്ലാവരോടും പറയുന്നത്. വേദനിപ്പിച്ചതും ഇപ്പോഴും ഉള്ളില്‍ വേദനിപ്പിക്കുന്നതുമായ തീരുമാനമാണിത്. എന്നാല്‍ ഇതാണ് ശരിയായ സമയമെന്ന് ഞാന്‍ മനസ്സിലാക്കുന്നു,” എന്നായിരുന്നു വിരമിക്കല്‍ പ്രഖ്യാപനത്തിലെ മെസിയുടെ വാക്കുകള്‍.

അര്‍ജന്റീനയ്‌ക്കായി 207 മത്സരങ്ങളില്‍ നിന്ന് 125 ഗോളുകളാണ് മെസി നേടിയത്. ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഗോളുകളും നേടിയ താരമെന്ന റെക്കോഡോടെയാണ് അദ്ദേഹം കളമൊഴിയുന്നത്. 2005ല്‍ അര്‍ജന്റീനയ്‌ക്കായി അരങ്ങേറ്റം കുറിച്ച മെസി 21 വര്‍ഷത്തെ അന്താരാഷ്‌ട്ര കരിയറിനാണ് വിരാമമിടുന്നത്.

നിരവധി വേദനാജനകമായ തോല്‍വികള്‍ക്ക് ശേഷമാണ് മെസി അര്‍ജന്റീനയ്‌ക്കൊപ്പം സുവര്‍ണകാലം സൃഷ്ടിച്ചത്. 2014 ലോകകപ്പ് ഫൈനലിലെ തോല്‍വിയും കോപ്പ അമേരിക്ക ഫൈനലുകളിലെ നിരാശകളും പിന്നിട്ട് 2021ല്‍ കോപ്പ അമേരിക്ക കിരീടം, 2022ല്‍ ലോകകപ്പ് കിരീടം, 2024ല്‍ വീണ്ടും കോപ്പ അമേരിക്ക കിരീടം എന്നിവ അര്‍ജന്റീനയുടെ പേരിലാക്കി. 2008ലെ ഒളിമ്പിക് സ്വര്‍ണവും മെസിയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്.

2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചതായിരുന്നു മെസിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. 2026 ലോകകപ്പില്‍ വീണ്ടും ഫൈനലിലെത്തിച്ച് തുടര്‍ച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകളിലേക്ക് ടീമിനെ നയിച്ചെങ്കിലും സ്പെയിനിനെതിരായ തോല്‍വിയോടെ കിരീടം കൈവിട്ടു.

ദേശീയ ടീമിനൊപ്പമുള്ള 20 വര്‍ഷത്തിലേറെ നീണ്ട യാത്രയെക്കുറിച്ച് അഭിമാനത്തോടെയാണ് മെസി വിടപറഞ്ഞത്. അര്‍ജന്റീന ജേഴ്സിക്കായി തനിക്ക് കഴിയുന്നതെല്ലാം നല്‍കിയെന്നും പുതിയ തലമുറയിലെ പ്രതിഭകള്‍ക്ക് അവസരം ലഭിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക ഫുട്ബോളിലെ എക്കാലത്തെയും മഹാനായ താരങ്ങളില്‍ ഒരാളായി മാറിയ മെസി അര്‍ജന്റീനയുടെ സുവര്‍ണ തലമുറയുടെ നായകനായാണ് ദേശീയ ടീമിനോട് വിടപറയുന്നത്. എട്ട് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളുമായി റെക്കോഡ് സ്വന്തമാക്കിയ മെസിയുടെ അന്താരാഷ്‌ട്ര കരിയറിന് ഇനി തിരശ്ശീല വീണെങ്കിലും ക്ലബ് ഫുട്ബോളില്‍ അദ്ദേഹത്തിന്റെ യാത്ര തുടരുകയാണ്.

മെസി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പ്

ഫൈനല്‍ കഴിഞ്ഞ് ഇത്രയും സമയം പിന്നിട്ടതിന് ശേഷം, ഏറെ ആലോചിച്ചാണ് ഞാന്‍ ഈ തീരുമാനം എടുത്തത്. ഇനി എല്ലാവരോടുമായി പറയുകയാണ് അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണ്…

ഇത് വേദനിപ്പിച്ച, ഇപ്പോഴും ഹൃദയത്തെ വേദനിപ്പിക്കുന്ന ഒരു തീരുമാനമാണ്. എന്നാല്‍ ഇതാണ് ശരിയായ സമയമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. സത്യമാണ്, ഞാന്‍ എല്ലായ്‌പ്പോഴും എല്ലാം ഈ ടീമിനായി സമര്‍പ്പിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മാത്രം നേടിയ എല്ലാ നേട്ടങ്ങള്‍ക്കുവേണ്ടിയല്ല, അതിനും ഏറെ മുമ്പ് മുതല്‍ തന്നെ. ഈ ജഴ്സിക്കായി ഞാന്‍ എപ്പോഴും പോരാടി, എന്റെ എല്ലാം നല്‍കി. നിങ്ങള്‍ക്ക് സന്തോഷം നല്‍കാനും, ഫുട്ബോളിലൂടെ അര്‍ജന്റീനക്കാരാണെന്നതില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നിക്കാനും ഞാന്‍ ശ്രമിച്ചു.

ഇനി അധികം സമയമില്ല. ഓരോ ഘട്ടങ്ങളും പതുക്കെ അവസാനിക്കുകയാണ്. അതില്‍ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് ഈ ഘട്ടവും. അര്‍ജന്റീന ദേശീയ ടീമിനൊപ്പമുണ്ടാകുന്നതിനെ ഞാന്‍ സ്‌നേഹിക്കുന്നു, സ്‌നേഹിച്ചു, എന്നും സ്‌നേഹിച്ചുകൊണ്ടേയിരിക്കും. ഞാന്‍ എനിക്ക് കഴിയുന്നതെല്ലാം നല്‍കി. ഇനി എനിക്ക് നല്‍കാന്‍ ഒന്നും ബാക്കിയില്ല. അതോടൊപ്പം, പിന്നില്‍ നിന്ന് വരുന്ന മികച്ച യുവതാരങ്ങളുണ്ട്. അവര്‍ ദേശീയ ടീമില്‍ ഇടം നേടാന്‍ അര്‍ഹരാണ്.

20 വര്‍ഷക്കാലം നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. ടീമിനകത്തുനിന്ന് നിങ്ങളുടെ ശബ്ദം കേള്‍ക്കുന്നത് ഇനി ഒരുപാട് മിസ് ചെയ്യും. ഇനി ഞാന്‍ നിങ്ങളില്‍ ഒരാളായിരിക്കും പുറത്തുനിന്ന് എന്നും ടീമിനെ പിന്തുണച്ച്, ആഹ്ലാദിച്ച്. നല്ല സമയങ്ങളിലും മോശം സമയങ്ങളിലും, പ്രത്യേകിച്ച് മോശം സമയങ്ങളില്‍, നിങ്ങളോടൊപ്പം തന്നെ.

എപ്പോഴും എന്നോടൊപ്പം നിന്ന, ഈ മനോഹരവും അതേസമയം ഏറെ ബുദ്ധിമുട്ടേറിയതുമായ യാത്രയില്‍ എന്നെ പിന്തുണച്ച എന്റെ കുടുംബത്തിന് നന്ദി.

എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഓരോ പരിശീലകനും, സഹതാരങ്ങള്‍ക്കും, ടീം മാനേജ്‌മെന്റിലെ ഓരോരുത്തര്‍ക്കും നന്ദി. നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അവിസ്മരണീയമായ ഓര്‍മ്മകളും നിമിഷങ്ങളുമാണ് ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകുന്നത്.

എന്റെ സഹതാരങ്ങളോടൊപ്പം നിങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത നിമിഷങ്ങള്‍ സമ്മാനിക്കാന്‍ കഴിഞ്ഞുവെന്ന ശാന്തതയോടും അഭിമാനത്തോടുമാണ് ഞാന്‍ മടങ്ങുന്നത്. നിങ്ങളോടൊപ്പം അതെല്ലാം അനുഭവിക്കാന്‍ കഴിഞ്ഞത് ഒരു ഭ്രാന്തമായ അനുഭവം തന്നെയായിരുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു!

എന്നെ അര്‍ജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദി.

വാമോസ് അര്‍ജന്റീന!

ഈ വാക്കുകള്‍ ഞാന്‍ എഴുതിയത് ജൂലൈ 21-നാണ്, ഫൈനല്‍ കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം. ഇന്ന് എന്റെ അച്ഛന്റെ വിയോഗ ശേഷം, ഞാന്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ഉറച്ച തീരുമാനത്തിലാണ്.

Share