മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട കാസർകോട് എംഡിഎംഎ കേസ്: അന്താരാഷ്‌ട്ര ലഹരി ശൃംഖലയിലേക്ക് അന്വേഷണം; വിദേശപൗരനും ഉത്തരേന്ത്യൻ യുവതിയും അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

കാസർകോട്: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ മുഹമ്മദ് ഹുസൈൻ മുഖ്യപ്രതിയായ കാലിക്കടവ് എംഡിഎംഎ കേസിൽ അന്വേഷണം അന്താരാഷ്‌ട്ര ലഹരി ശൃംഖലയിലേക്ക്. കേസിൽ ഗുജറാത്ത് സ്വദേശിനിയായ യുവതിയെയും ഘാന പൗരനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിനി റിയ ഖാൻ എന്ന സാത്തി ഷേഖ്, ഘാന പൗരൻ വിക്ടർ ദസാബ എന്നിവരാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. കേസിലെ മുഖ്യ ഇടനിലക്കാരിയെന്നാണ് റിയ ഖാനെ അന്വേഷണസംഘം സംശയിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നാണ് റിയ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഘാന പൗരനായ വിക്ടർ ദസാബയെ കൊല്ലത്തുനിന്നാണ് ഡിവൈഎസ്‌പി എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

ഓഗസ്റ്റ് ഒമ്പതിനാണ് 139.29 ഗ്രാം എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ് നേതാവും മുഖ്യമന്ത്രി വി.ഡി. സതീശന്റെ സമൂഹമാധ്യമ കോ–ഓർഡിനേറ്ററുമായ മുഹമ്മദ് ഹുസൈനും സംഘവും പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളാണ് അന്വേഷണസംഘത്തെ അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളിലേക്ക് എത്തിച്ചത്.

വിക്ടർ ദസാബയ്‌ക്ക് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലും ലഹരിക്കേസുകൾ നിലവിലുണ്ട്. കോഴിക്കോട് നടക്കാവ്, കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനുകളിലും ഇയാൾ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. കൊല്ലത്തെ ട്രാൻസിറ്റ് ഹോമിൽനിന്നാണ് ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

മുഹമ്മദ് ഹുസൈനും സംഘവും അറസ്റ്റിലാകുന്നതിന് മുമ്പ് മലപ്പുറത്തും കണ്ണൂരിലും എംഡിഎംഎ വിതരണം ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്തുനിന്ന് ഏകദേശം 500 ഗ്രാം എംഡിഎംഎയുമായി പുറപ്പെട്ട സംഘം മലപ്പുറത്ത് 230 ഗ്രാമും കണ്ണൂരിൽ 130 ഗ്രാമും കൈമാറിയെന്നാണ് കണ്ടെത്തൽ. ശേഷിച്ച ലഹരിമരുന്നിൽ ഏകദേശം 140 ഗ്രാം കാലിക്കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.

ലഹരിവിൽപ്പനയ്‌ക്കായി പ്രതികൾ തങ്ങളുടെ രാഷ്‌ട്രീയ ബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ചിരുന്നുവെന്ന വിവരങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പുതിയ അറസ്റ്റുകളോടെ കേസിന്റെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

വിക്ടർ ദസാബയെ ചൊവ്വാഴ്ച വൈകിട്ട് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. റിയ ഖാനെ കേരളത്തിലെത്തിച്ച ശേഷം മൂന്ന് ദിവസത്തിന് ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക. അന്താരാഷ്‌ട്ര ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനായി ഇരുവരെയും വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം നീക്കം ആരംഭിച്ചിട്ടുണ്ട്.

Share