‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Published by
ജനം വെബ്‌ഡെസ്ക്

ബിഷ്‌കെക്: ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയില്‍ ഭീകരവാദത്തിന്റെ മുഴുവന്‍ സംവിധാനവും തകര്‍ക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പിന് യാതൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. SCO നേതാക്കളുടെ റൗണ്ട് ടേബിള്‍ ചര്‍ച്ചയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. ഭീകരവാദത്തെ നയതന്ത്രത്തിന്റെ ഉപകരണമായി ഉപയോഗിക്കുകയും ഭീകരര്‍ക്ക് അഭയവും പിന്തുണയും നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്‍കണം എന്നായിരുന്നു മോദിയുടെ നിലപാട്. ഭീകരവാദം ഒരു രാജ്യത്തിനും തന്ത്രപരമായ നേട്ടത്തിനുള്ള ഉപാധിയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളിലേക്കും പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചു. പരസ്പരം കൂടുതല്‍ ബന്ധപ്പെട്ടുകിടക്കുന്ന ഇന്നത്തെ ലോകത്ത് സുരക്ഷയുടെ പരിധി കൂടുതല്‍ വിശാലമായിരിക്കുകയാണെന്ന് മോദി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഒരു മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള ഊര്‍ജസുരക്ഷ, സമുദ്രവ്യാപാരം, വിതരണ ശൃംഖലകള്‍ എന്നിവയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും പരിഹാരം യുദ്ധക്കളത്തിലല്ല, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ആയിരിക്കണമെന്ന ഇന്ത്യയുടെ നിലപാടും മോദി ആവര്‍ത്തിച്ചു.

മയക്കുമരുന്ന് കടത്ത് യുവതലമുറയ്‌ക്കും പ്രാദേശിക സുരക്ഷയ്‌ക്കും ഗുരുതര ഭീഷണിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളും നേരിടാന്‍ SCO രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ ഭീഷണികള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, വിവരസുരക്ഷ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി SCOയ്‌ക്ക് കീഴില്‍ ആരംഭിക്കുന്ന കേന്ദ്രങ്ങളെ മോദി സ്വാഗതം ചെയ്തു. ഇവ പ്രായോഗിക ഏകോപനത്തിനും സമയബന്ധിതമായ നടപടികള്‍ക്കും ഫലപ്രദമായ സംവിധാനങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരം സുഗമമാക്കുന്നതിനും വിപണികളെ ബന്ധിപ്പിക്കുന്നതിനും വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്നതിനുമുള്ള കണക്ടിവിറ്റി പദ്ധതികള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുമെന്ന് മോദി വ്യക്തമാക്കി. എന്നാല്‍ ഇത്തരം പദ്ധതികള്‍ എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും ഭൂപ്രദേശിക അഖണ്ഡതയും മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡുകള്‍, റെയില്‍വേ, വ്യോമപാതകള്‍ എന്നിവയ്‌ക്കൊപ്പം കസ്റ്റംസ് നടപടികള്‍ ലളിതമാക്കുകയും ഡിജിറ്റല്‍ രേഖകള്‍ പ്രോത്സാഹിപ്പിക്കുകയും ലോജിസ്റ്റിക് ശൃംഖലകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

SCO സഹകരണത്തിന്റെ മൂന്നാമത്തെ പ്രധാന തൂണായി ‘അവസരം’ എന്ന ആശയത്തെയാണ് മോദി അവതരിപ്പിച്ചത്. സംഘടനയുടെ സഹകരണത്തിന്റെ നേട്ടങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍, സംരംഭകര്‍, കര്‍ഷകര്‍ എന്നിവര്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും ജനങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റവുമാണ് SCO സഹകരണത്തിന്റെ വിജയത്തിന്റെ അളവുകോലാകേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രണ്ട് ദിവസത്തെ SCO ഉച്ചകോടിക്കിടെ മോദി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായും ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തി. ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും മോദി ഹ്രസ്വമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share