അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Published by
ജനം വെബ്‌ഡെസ്ക്

പനാജി: അഭിഭാഷകരെ ആക്രമിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടിക്ക് വഴിയൊരുക്കി ഗോവ. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച ഗോവ ലോയേഴ്‌സ് പ്രൊട്ടക്ഷൻ ബിൽ–2026 നിയമസഭ പാസാക്കി.

ഡ്യൂട്ടിയിലോ പ്രൊഫഷണൽ കർത്തവ്യം നിർവഹിക്കുന്നതിനിടയിലോ അഭിഭാഷകരെ ആക്രമിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. അഭിഭാഷകരുടെ സുരക്ഷയും അവരുടെ സ്വതന്ത്രമായ പ്രവർത്തനവും ഉറപ്പാക്കുകയാണ് നിയമനിർമാണത്തിന്റെ പ്രധാന ലക്ഷ്യം.

അഭിഭാഷകർ പ്രൊഫഷണൽ ചുമതലകൾ നിർവഹിക്കുന്നതിനിടെ അക്രമം, ഭീഷണി, ഉപദ്രവം, തെറ്റായ ആരോപണങ്ങൾ, സ്വത്തുക്കൾക്ക് നാശനഷ്ടം തുടങ്ങിയ നടപടികൾ വർധിച്ചുവരുന്നതായി ബിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ നിയമരംഗത്തിന്റെ സ്വാതന്ത്ര്യത്തെയും അഭിഭാഷകർ നിർഭയമായി പ്രവർത്തിക്കാനുള്ള അവകാശത്തെയും ബാധിച്ചേക്കാമെന്നും ബിൽ വ്യക്തമാക്കുന്നു.

അതിന്റെ പ്രത്യാഘാതം അഭിഭാഷകരിൽ മാത്രം ഒതുങ്ങില്ല. അഭിഭാഷകർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഒടുവിൽ വ്യവഹാരികൾക്ക് ലഭിക്കേണ്ട നിയമപരമായ പ്രാതിനിധ്യത്തെയും നീതിക്കുള്ള അവകാശത്തെയും ബാധിക്കാനിടയുണ്ടെന്നും നിയമനിർമാണത്തിന്റെ ലക്ഷ്യത്തിൽ വ്യക്തമാക്കുന്നു.

ബിൽ പ്രകാരം ഇതിന്റെ പരിധിയിൽ വരുന്ന എല്ലാ കുറ്റകൃത്യങ്ങളെയും കോഗ്നിസബിൾ കുറ്റകൃത്യങ്ങളായി കണക്കാക്കും. അതായത്, നിയമപ്രകാരം ആവശ്യമായ സാഹചര്യങ്ങളിൽ പോലീസ് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ സാധിക്കും. അഭിഭാഷകർക്ക് നേരെയുള്ള ആക്രമണങ്ങളെ ഗൗരവമായി കാണുന്നതിന്റെ ഭാഗമായാണ് കുറ്റകൃത്യങ്ങൾക്ക് ഈ പദവി നൽകുന്നത്.

അതേസമയം, നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യത തടയുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. തെറ്റായതോ ദുരുദ്ദേശ്യപരമായതോ ആയ പരാതി നൽകുന്നവർക്കും ശിക്ഷ നേരിടേണ്ടിവരും. ഇത്തരത്തിൽ വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.

അഭിഭാഷകർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ സാമ്പത്തിക നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിലും നിയമപരമായ സംരക്ഷണം ഉറപ്പാക്കുകയാണ് ബില്ലിന്റെ മറ്റൊരു ലക്ഷ്യം. കോടതികൾ ഈ നിയമപ്രകാരം ഈടാക്കുന്ന പിഴയിൽനിന്ന് അഭിഭാഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

നിയമവും നീതിന്യായ വകുപ്പും കൈകാര്യം ചെയ്യുന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. തുടർന്ന് ശബ്ദവോട്ടോടെയാണ് നിയമസഭ ബിൽ പാസാക്കിയത്.

അഭിഭാഷകർക്കെതിരായ കുറ്റകൃത്യങ്ങളും അവരുടെ സ്വത്തുക്കൾക്ക് ഉണ്ടാകുന്ന നാശനഷ്ടവും തടയുന്നതിനും നിയമവ്യവസ്ഥയുടെ നിർഭയമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമുള്ള നടപടിയായാണ് ഗോവ സർക്കാർ നിയമനിർമാണത്തെ അവതരിപ്പിക്കുന്നത്.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ നിയമം പ്രാബല്യത്തിൽ വരും. അതോടെ അഭിഭാഷകരുടെ പ്രൊഫഷണൽ ചുമതല നിർവഹണത്തിനിടെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ കൂടുതൽ കർശനമായ നിയമസംരക്ഷണം ഗോവയിൽ നിലവിൽ വരും.

Share