ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. പ്രതികൾ ബന്ധുക്കളുടേതടക്കം ഫോട്ടോകൾ മോർഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് കമ്മീഷണർ പറഞ്ഞു. എന്നാൽ ഇതിലൂടെ സാമ്പത്തിക ലാഭം നേടിയതായി തെളിയിക്കുന്ന വിവരങ്ങൾ നിലവിൽ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് നാലോ അഞ്ചോ പേർ ഉൾപ്പെട്ട രഹസ്യ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പിൽ ഉൾപ്പെട്ട കൂടുതൽ പേരെക്കുറിച്ച് അന്വേഷണം തുടരുകയാണ്. നിലവിൽ മറ്റ് കോളേജുകളിൽ സമാന രീതിയിൽ സംഘം പ്രവർത്തിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.

കേസിലെ പ്രതിയായ  കെ.എസ്.യു നേതാവ് ശ്രീഹരി കോളേജ് മാഗസിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമായി പ്രവർത്തിച്ചിരുന്നയാളായിരുന്നു. ഏറ്റവും പുതിയ ഐഫോൺ ഇയാളുടെ കൈവശമുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാം വഴിയാണ് പ്രചരിപ്പിച്ചതെന്നാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ ചിത്രങ്ങൾ മോർഫ് ചെയ്യാൻ ഉപയോഗിച്ച ആപ്പ് ഏതാണെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസിനെ സഹായിച്ചവരെയും ചോദ്യം ചെയ്തിട്ടുണ്ട്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു. അന്വേഷണത്തെ ബാധിക്കുന്നതിനാൽ ചില വിവരങ്ങൾ ഇപ്പോൾ പുറത്തുപറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം, കോട്ടയം ജില്ലകളിൽ റിപ്പോർട്ട് ചെയ്ത സമാന കേസുകളുമായി നിലവിൽ ഈ കേസിന് ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. വിദ്യാർഥികളും രക്ഷിതാക്കളും ഇത്തരം സംഭവങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

 

Share