കുന്നംകുളം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവർ കീഴടങ്ങി; 36 മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി, അപകടത്തിൽ മദ്യലഹരിയിലായിരുന്നെന്ന് എഫ്‌ഐആർ

Published by
ജനം വെബ്‌ഡെസ്ക്

തൃശ്ശൂർ: കുന്നംകുളം അർത്താറ്റിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നാലെ ഒളിവിൽ പോയ കാർ ഡ്രൈവർ ബെൻ പൊലീസിൽ കീഴടങ്ങി. അപകടം നടന്ന് ഏകദേശം 36 മണിക്കൂറിന് ശേഷമാണ് ബെൻ കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ അപകടത്തിന് 36 മണിക്കൂറിന് ശേഷമാണ് കീഴടങ്ങിയത് എന്നതിനാൽ, ഇപ്പോൾ നടത്തുന്ന മെഡിക്കൽ പരിശോധനയിലൂടെ അപകടസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് തെളിയിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകുമെന്നാണ് റിപ്പോർട്ട്. കേസിൽ കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബെനെയും കോടതിയിൽ ഹാജരാക്കി തുടർനടപടികളിലേക്ക് കടക്കും.

അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ബെന്റെ പേരിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തായിരുന്ന ബെൻ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇയാൾ രാജ്യം വിട്ടുപോകുന്നത് തടയുന്നതിനായി വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും പൊലീസ് അറിയിപ്പ് നൽകിയിരുന്നു.

ശനിയാഴ്ച രാത്രി 11.40ഓടെയാണ് അർത്താറ്റ് പള്ളിക്ക് സമീപം കുറുക്കൻപാറ സെന്ററിൽ അപകടമുണ്ടായത്. അതിവേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ തെറിച്ചുവീണു. തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ വൈദ്യുതിക്കാലിലേക്കും ഇടിച്ചുകയറി.

എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഭാര്യ ഷിഫ്ന (24), ഇവരുടെ മൂന്നുവയസ്സുകാരൻ മകൻ എമിൽ ഐബക്ക് എന്നിവരാണ് അപകടത്തിൽ മരിച്ചത്. കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. ദയ റോയൽ ആശുപത്രിയിലും മലങ്കര ആശുപത്രിയിലുമായി പ്രവേശിപ്പിച്ച മുനീറും ഷിഫ്നയും ചികിത്സയ്‌ക്കിടെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ എമിൽ ഐബക്കും പിന്നീട് മരണത്തിന് കീഴടങ്ങി.

മുനീറിന്റെയും കുടുംബത്തിന്റെയും അവസാന യാത്ര തുടങ്ങിയത് ഒരു വിവാഹത്തലേന്നത്തെ ആഘോഷത്തിൽ നിന്നായിരുന്നു. മാതൃസഹോദരി ഫാത്തിമയുടെ മകൾ അൽഫിയയുടെ വിവാഹത്തലേന്നത്തെ ചടങ്ങിൽ പങ്കെടുക്കാനായി ചൊവ്വന്നൂരിലെ വീട്ടിലെത്തിയതായിരുന്നു മുനീറും ഭാര്യയും മകനും.

ഹാളിൽ നടന്ന ചടങ്ങിൽ സന്തോഷത്തോടെ പങ്കെടുത്ത ശേഷം എടക്കഴിയൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അർത്താറ്റിന് സമീപം അപകടമുണ്ടായത്. വിവാഹവീട്ടിൽ നിറഞ്ഞുനിന്നിരുന്ന ആഘോഷം മിനിറ്റുകൾക്കകം ദുഃഖമായി മാറി.

വധുവിനൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയ്‌ക്ക് പുറമെ, തങ്ങൾ മൂന്നുപേരും മാത്രമായുള്ള ചിത്രവും ഫോട്ടോഗ്രാഫറോട് പറഞ്ഞ് മുനീറും ഷിഫ്നയും മകനും പ്രത്യേകം എടുത്തിരുന്നു. പിന്നീട് ആ ചിത്രം അവരുടെ അവസാന ചിത്രമായി മാറി. ആ ചിത്രം അവസാന ചിത്രമാകുമെന്ന് കരുതിയില്ലെന്ന് ചടങ്ങിന്റെ ഫോട്ടോ പകർത്തിയ മാജിദ് വേദനയോടെ പറഞ്ഞു.

മൂന്നുപേരുടെയും വിയോഗത്തോടെ ഞായറാഴ്ച ചൊവ്വന്നൂർ അൽ അമീൻ ഓഡിറ്റോറിയത്തിൽ വിപുലമായി നടത്താനിരുന്ന വിവാഹസത്കാരങ്ങളും ആഘോഷങ്ങളും ഒഴിവാക്കി. തുടർന്ന് അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ പന്നിത്തടം ജുമാ മസ്ജിദിൽ ചടങ്ങുകൾ മാത്രമായി വിവാഹം നടത്തി.

Share