സഹാറൻപൂർ: ഉത്തർപ്രദേശിലെ സഹാറൻപൂർ കളക്ടറേറ്റ് വളപ്പിൽ പൊളിച്ചുനീക്കിയ പള്ളിയുടെ അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തിയ പുരാതന ഘടനയിൽ പുരാവസ്തു വകുപ്പിന്റെ പരിശോധന തുടരുന്നു. ഏകദേശം 20 അടി ആഴമുള്ള ഘടന പഴയ കിണറാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇതിന്റെ കൃത്യമായ പഴക്കം, നിർമാണ ലക്ഷ്യം, ചരിത്രപശ്ചാത്തലം എന്നിവ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സെപ്റ്റംബർ ആറിനാണ് പള്ളി പൊളിച്ചുനീക്കിയ സ്ഥലത്ത് കിണർ കണ്ടെത്തിയത്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് കട്ടിയുള്ള ഒരു സ്ലാബ് ശ്രദ്ധയിൽപ്പെട്ടു. ഇത് മുറിച്ചുമാറ്റിയപ്പോഴാണ് താഴെ ആഴത്തിലുള്ള ഘടന കണ്ടെത്തിയത്. തുടർന്ന് ഭരണകൂടം പ്രദേശം ബാരിക്കേഡ് ചെയ്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
സെപ്റ്റംബർ ഏഴിന് ലഖ്‌നൗവിൽനിന്ന് എഎസ്ഐ അസിസ്റ്റന്റ് ആർക്കിയോളജിക്കൽ ഓഫീസർ മനോജ് കുമാർ യാദവ് സ്ഥലത്തെത്തി. ഏണി ഉപയോഗിച്ച് ഘടനയ്‌ക്കുള്ളിൽ ഇറങ്ങിയ അദ്ദേഹം ഏകദേശം പത്ത് മിനിറ്റോളം പരിശോധന നടത്തി. ഘടന കിണറിന് സമാനമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇതിനുള്ളിൽ മണ്ണും അവശിഷ്ടങ്ങളും നിറഞ്ഞതിനാൽ കൃത്യമായ സ്വഭാവം ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ലഖോരി ഇഷ്ടികകളിൽ നിർമാണം
ഏകദേശം 20 അടി ആഴവും മൂന്ന് അടി വ്യാസവുമുള്ള ഘടന ലഖോരി ഇഷ്ടികകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ മധ്യകാല, ആദ്യകാല ആധുനിക നിർമാണങ്ങളിൽ സാധാരണയായി ഉപയോഗിച്ചിരുന്ന നേർത്ത ഇഷ്ടികകളാണ് ലഖോരി ഇഷ്ടികകൾ. ഘടനയ്‌ക്കുള്ളിൽ ചുണ്ണാമ്പ്-സുർഖി മിശ്രിതവും ചുണ്ണാമ്പ് പ്ലാസ്റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
നിർമാണരീതി അടിസ്ഥാനമാക്കി ഘടനയ്‌ക്ക് മധ്യകാലാനന്തര കാലഘട്ടവുമായി ബന്ധമുണ്ടാകാമെന്നാണ് പുരാവസ്തു വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ. ഇതിന് 200 മുതൽ 250 വർഷം വരെ പഴക്കമുണ്ടാകാമെന്നും സൂചനയുണ്ട്.
ക്ഷേത്രം ഉണ്ടായിരുന്നെന്ന വാദം; തെളിവുകൾ കാത്ത് എഎസ്ഐ
പള്ളി നിർമിക്കുന്നതിന് മുമ്പ് ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നിരിക്കാമെന്ന വാദവും ഘടന കണ്ടെത്തിയതോടെ വീണ്ടും ചർച്ചയാകുകയാണ്. കേസിലെ പരാതിക്കാരനും മുൻ ബജ്‌റംഗ് ദൾ കൺവീനറുമായ വികാസ് ത്യാഗിയാണ് നേരത്തെ ഇത് ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് എഎസ്ഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കോടതി ഉത്തരവിനെ തുടർന്ന് പള്ളി പൊളിച്ചു
സഹാറൻപൂർ കളക്ടറേറ്റ് വളപ്പിലെ പള്ളി സർക്കാർ ഭൂമിയിലെ അനധികൃത നിർമാണമാണെന്ന് സിറ്റി മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പള്ളി കമ്മിറ്റി നൽകിയ അപ്പീൽ ജില്ലാ കോടതി തള്ളി. തുടർന്ന് കോടതി നടപടികൾക്ക് പിന്നാലെ സെപ്റ്റംബർ അഞ്ചിനാണ് പള്ളി പൊളിച്ചുനീക്കിയത്.
സർക്കാർ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് ഏകദേശം 6.41 കോടി രൂപ നഷ്ടപരിഹാരം നൽകാനും സിറ്റി മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. പള്ളി പൊളിച്ചുനീക്കിയതിന് പിന്നാലെ കണ്ടെത്തിയ പുരാതന ഘടന സ്ഥലത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്.