നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

Published by
ജനം വെബ്‌ഡെസ്ക്

തലശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ തലശേരി ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും. ഇരുഭാഗത്തിന്റെയും വാദം വിശദമായി കേട്ടശേഷമാണ് കോടതി ഹർജി വിധി പറയാനായി മാറ്റിയത്.

കേസിൽ കോടതി അനുമതിയോടെയാണ് ജൂലൈ 24ന് ഡോ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നിൽ ഏറെ നിയമനടപടികളും വിവാദങ്ങളും ഉണ്ടായിരുന്നു.

സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അഭിഭാഷകനൊപ്പം കീഴടങ്ങുന്നതിനായി കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് കുടകിൽവച്ച് ഡോ. റാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ അറസ്റ്റിന്റെ നിയമസാധുത ചോദ്യം ചെയ്ത് പ്രതിഭാഗം കോടതിയെ സമീപിച്ചു. അറസ്റ്റിൽ നിയമവിരുദ്ധത കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ സെഷൻസ് കോടതി റാമിനെ വിട്ടയക്കുകയായിരുന്നു.

തുടർന്ന് കോടതിയുടെ അനുമതിയോടെയാണ് ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ജാമ്യഹർജിയിൽ വാദം പൂർത്തിയായിരിക്കുന്നത്.

അതേസമയം ഡോ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ തന്നെ വിവാദമായിരുന്നു. പൊലീസും പ്രതിഭാഗവും തമ്മിൽ ഒത്തുകളിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളിൽ ഹൈക്കോടതിയും തലശേരി എസ്‌സി–എസ്‌ടി പ്രത്യേക കോടതിയും അന്വേഷണസംഘത്തെ വിമർശിക്കുകയും ചെയ്തിരുന്നു.

നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ഡോ. സംഗീതയ്‌ക്ക് നേരത്തെ തന്നെ തലശേരി ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിനിടെ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിലാണ് ഇനി കോടതിയുടെ നിർണായക തീരുമാനം വരുന്നത്.

Share