പാലക്കാട്: അട്ടപ്പാടി ചെന്താമല വനമേഖലയിൽ അതിക്രമിച്ച് കയറി മണിക്കൂറുകളോളം വനത്തിൽ കുടുങ്ങിയ രണ്ട് യുവാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ്. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവർക്കെതിരെയാണ് കേസെടുക്കുക. വനത്തിൽ അനുമതിയില്ലാതെ പ്രവേശിച്ചതിനാണ് നടപടി.
ഇന്നലെ ഉച്ചയോടെയാണ് ഇരുവരും റീൽസെടുക്കാൻ ചെന്താമലയിലെ വനമേഖലയിലേക്ക് പ്രവേശിച്ചത്. തുടർന്ന് വനത്തിനുള്ളിൽ വഴി തെറ്റി കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ആരംഭിച്ചു. രാത്രി 11 മണിയോടെയാണ് മലമുകളിൽ യുവാക്കളെ കണ്ടെത്തിയത്. തുടർന്ന് സാഹസികമായാണ് ഇവരെ വനത്തിൽനിന്ന് പുറത്തെത്തിച്ചത്. പുലർച്ചെ 4 മണിയോടെയാണ് ഇരുവരെയും സുരക്ഷിതമായി വനത്തിന് പുറത്തേക്ക് എത്തിച്ചത്.
തിരികെ കൊണ്ടുവരുന്നതിനിടെ രണ്ട് തവണ ആനയുടെ മുന്നിൽപ്പെട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏറെ ജാഗ്രതയോടെയാണ് സംഘം യുവാക്കളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. നിലവിൽ ഇരുവരും പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലാണ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ വനമേഖലയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വനമേഖലയിൽ അനധികൃതമായി പ്രവേശിക്കുന്നത് അപകടകരമാണെന്നും വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലേക്ക് അനുമതിയില്ലാതെ കടക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.