ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച; പക്വതയോടെ ഇടപെട്ടില്ലെന്ന് അന്വേഷണസമിതി, കടുത്ത നടപടി വേണമെന്ന് കോൺഗ്രസിൽ ആവശ്യം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യാ ഹരിദാസ് എം എൽ എയ്‌ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കോൺഗ്രസ് അന്വേഷണസമിതി റിപ്പോർട്ട്. സംഭവത്തിൽ പക്വതയോടെ ഇടപെടാൻ രമ്യാ ഹരിദാസിന് കഴിഞ്ഞില്ലെന്നും തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോൾ കെപിസിസിയെ സമീപിക്കുന്നതിന് പകരം അനാവശ്യമായി വിവാദമുണ്ടാക്കിയെന്നുമാണ് അന്വേഷണസമിതിയുടെ കണ്ടെത്തൽ.

എം.എം. ഹസൻ അധ്യക്ഷനായ അന്വേഷണസമിതി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സമർപ്പിച്ച റിപ്പോർട്ടിലാണ് രമ്യാ ഹരിദാസിനെതിരായ പരാമർശങ്ങളുള്ളത്. റിപ്പോർട്ട് പരിഗണിച്ച കോൺഗ്രസ് നേതൃത്വം നിലവിൽ കടുത്ത അച്ചടക്കനടപടിയിലേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ്. പരസ്യശാസനയിൽ നടപടി അവസാനിപ്പിക്കാമെന്ന അഭിപ്രായമാണ് നേതൃത്വത്തിനുള്ളതെന്നാണ് റിപ്പോർട്ട്.

എന്നാൽ കെപിസിസി യോഗത്തിൽ രമ്യാ ഹരിദാസിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ കയ്യാങ്കളി വിവാദത്തിൽ എംഎൽഎക്കെതിരെ കടുത്ത നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിലൂടെ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇതോടെ രമ്യാ ഹരിദാസിനെതിരെ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കാൻ കെപിസിസി നിർബന്ധിതമാകുമോ എന്ന ചർച്ചയും സജീവമാണ്. നിലവിൽ കെപിസിസി ഉപാധ്യക്ഷ കൂടിയായ രമ്യാ ഹരിദാസിനെ ചുമതലയിൽ നിന്ന് നീക്കണമെന്ന് എഐസിസിയോട് ആവശ്യപ്പെടാനുള്ള സാധ്യതയും കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ടെന്നാണ് റിപ്പോർട്ട്.

അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാൻ ആദ്യഘട്ടത്തിൽ രമ്യാ ഹരിദാസ് തയ്യാറായിരുന്നില്ല. വിഷയത്തിൽ “എല്ലാം പാർട്ടി പറയും” എന്നായിരുന്നു അവരുടെ പ്രതികരണം. പിന്നീട് ഇന്നലെയാണ് അന്വേഷണസമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകിയത്.

അതേസമയം, ചിറയിൻകീഴ് കയ്യാങ്കളിയുമായി ബന്ധപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാക്കളായ സജാദിനെയും പാളയം പ്രദീപിനെയും പാർട്ടി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് രമ്യാ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പി.എയായ പാളയം പ്രദീപ് പങ്കെടുത്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്.

പ്രദീപ് യോഗത്തിൽ പങ്കെടുക്കുകയും ചില കരാറുകാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തതിനെതിരെ പ്രാദേശികതലത്തിൽ എതിർപ്പുണ്ടായിരുന്നു. യോഗത്തിൽ പ്രദീപ് പങ്കെടുക്കുന്ന ദൃശ്യങ്ങൾ രമ്യാ ഹരിദാസ് തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചതോടെയാണ് വിവാദം കൂടുതൽ രൂക്ഷമായത്.

തുടർന്ന് രാത്രിയിൽ രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. പിന്നാലെയാണ് വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

Share