ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

Published by
ജനം വെബ്‌ഡെസ്ക്

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്പോര്‍ട്സ് ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവതിയെ കാര്‍ ഇടിച്ചുവീഴ്‌ത്തിയതായി പരാതി. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ യുവതിയുടെ ബൈക്ക് കാര്‍ കുറച്ചുദൂരം വലിച്ചുകൊണ്ടുപോയ ശേഷവും വാഹനം നിര്‍ത്താതെ പോയെന്നാണ് ആരോപണം. ഗോള്‍ഫ് കോഴ്സ് റോഡില്‍ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവതി തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ സിയയാണ് സംഭവത്തില്‍ പരാതി ഉന്നയിച്ചത്. റൈഡിങ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്കൊപ്പം സ്പോര്‍ട്സ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു കാര്‍ തങ്ങളെ പിന്തുടര്‍ന്നതായും കാറിലുണ്ടായിരുന്നവര്‍ ആക്രമണസ്വഭാവത്തില്‍ പെരുമാറിയതായും സിയ പറഞ്ഞു. കാര്‍ അകലം പാലിച്ച് ഓടിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടതായും അസഭ്യം പറഞ്ഞതായും യുവതി ആരോപിച്ചു. ഇതിനിടെയാണ് കാര്‍ പെട്ടെന്ന് ബൈക്കിന് മുന്നിലേക്ക് വെട്ടിച്ചുകയറ്റി ഇടിച്ചതെന്നാണ് സിയയുടെ വിശദീകരണം.

ഇടിയില്‍ സിയ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. തുടര്‍ന്ന് കാര്‍ നിര്‍ത്താതെ മുന്നോട്ടുപോയെന്നും ബൈക്കിനെയും കുറച്ചുദൂരം വലിച്ചുകൊണ്ടുപോയെന്നും യുവതി ആരോപിച്ചു. ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ആക്ഷന്‍ ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അപകടത്തിന് പിന്നാലെ തൊട്ടടുത്ത ട്രാഫിക് സിഗ്‌നലില്‍ സിയയുടെ സുഹൃത്ത് കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറോട് സംസാരിക്കാന്‍ ശ്രമിച്ചതായും യുവതി പറഞ്ഞു. എന്നാല്‍ അപകടത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് പറഞ്ഞ് ഡ്രൈവര്‍ വീണ്ടും കാറുമായി പോയെന്നാണ് ആരോപണം.

തുടര്‍ന്ന് കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ആര്‍.സി ഉടമയുടെ വിവരങ്ങളും ഉള്‍പ്പെടുത്തി സിയ ഗുരുഗ്രാം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഗുരുഗ്രാമിലെ റോഡുകളില്‍ സുരക്ഷിതയല്ലെന്ന് തോന്നുന്നതായി സിയ കുറിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ആര്‍.സി ഉടമയുടെ പേരും ഉള്‍പ്പെടെയുള്ള വിവരങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ ഹരിയാന പൊലീസിനെയും ഗുരുഗ്രാം പൊലീസിനെയും ടാഗ് ചെയ്ത് രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം നടത്തി സ്ഥിരീകരണം വരേണ്ടതുണ്ട്.

Share