ഗുജറാത്തിന്റെ വികസന നായകനിൽ നിന്ന് ലോക നേതാവിലേക്ക്; മോദി ഭരണത്തിന്റെ 25 വർഷം; സേവാ സങ്കൽപ് അഭിയാനുമായി ബിജെപി, സെപ്റ്റംബർ 17 മുതൽ ഒരു മാസം നീളുന്ന ജനസമ്പർക്ക പരിപാടികൾ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണനേതൃത്വത്തിൽ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു മാസം നീളുന്ന ‘സേവാ സങ്കൽപ് അഭിയാനു’മായി ബിജെപി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ  25 വർഷമായി ഭരണതലത്തിൽ ജനങ്ങളെ സേവിച്ചുവരികയാണ് നരേന്ദ്രമോദി. ഈ കാലയളവിലെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അടുത്ത ഒരു മാസം ബിജെപി പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ദുർബലമായ അഞ്ച് രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. ഇന്ന് രാജ്യം വികസനപാതയിലാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചൈനയുടെ വികസന മാതൃക ചർച്ചയായിരുന്ന കാലത്ത് ഇന്ത്യയുടെ വികസന മാതൃക പരാജയപ്പെട്ടിരുന്നുവെന്നും കഴിഞ്ഞ 15 വർഷത്തിനിടെ രാജ്യത്തിന്റെ സ്ഥിതിയിൽ വലിയ മാറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

2024ൽ ഓക്‌സ്‌ഫോർഡ് ഡിക്ഷണറിയിൽ ‘സേവാ’ എന്ന വാക്ക് ഉൾപ്പെടുത്തിയതും അദ്ദേഹം പരാമർശിച്ചു. ജനസേവനത്തിന് പുതിയ പ്രാധാന്യം ലഭിക്കുന്ന കാലഘട്ടമാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിലെ ഏകദേശം 80 ശതമാനം വീടുകൾക്കും മോദി സർക്കാരിന്റെ പദ്ധതികളുടെ ഗുണഫലം ലഭിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. കോവിഡ് വാക്സിനേഷൻ ഉൾപ്പെടെ കണക്കിലെടുക്കുമ്പോൾ കേരളത്തിലെ എല്ലാ വീടുകൾക്കും കേന്ദ്രസർക്കാരിന്റെ ഇടപെടലിന്റെ ഗുണഫലം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ പദ്ധതികൾക്ക് അർഹരായിട്ടും ആനുകൂല്യം ലഭിക്കാത്തവരെ കണ്ടെത്തി അവ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എസ്. സുരേഷ് വ്യക്തമാക്കി.

തൃശ്ശൂർ കേന്ദ്രീകരിച്ച് ‘സേവാ സങ്കൽപ്’
തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലും മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും ‘സേവാ സങ്കൽപ് അഭിയാൻ’ സംഘടിപ്പിക്കും. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ അർഹരായവരുടെ വീടുകളിലെത്തിക്കുക എന്നതിനാണ് പ്രധാന പരിഗണന.

സെപ്റ്റംബർ 17ന് സംസ്ഥാനത്ത് ദീപം തെളിയിച്ചാകും പരിപാടികൾക്ക് തുടക്കമിടുക. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 7 വരെ ‘അങ്കണവാടി മഹോത്സവം’ സംഘടിപ്പിക്കും. ഇതിന് പുറമെ രക്തദാന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, ‘ലഹരിമുക്ത കേരളം’ ക്യാമ്പയിൻ, ‘വികസന ജ്യോതി യാത്ര’ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ഒക്ടോബർ 17ന് ഗിന്നസ് റെക്കോർഡ് ലക്ഷ്യം
സേവാ സങ്കൽപ് അഭിയാന്റെ സമാപന ദിവസമായ ഒക്ടോബർ 17ന് രാജ്യത്തെ ബിജെപി ജനപ്രതിനിധികൾ ഒരുമിച്ച് ‘വന്ദേ മാതരം’ ആലപിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശ്രമിക്കുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.

ജനങ്ങളിലേക്ക് നേരിട്ടെത്തി അവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും അർഹമായ കേന്ദ്രപദ്ധതികൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഒരു മാസം നീളുന്ന പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നും നേതാക്കൾ വ്യക്തമാക്കി. ദേശീയ നിർവാഹകസമിതി അംഗങ്ങളായ  കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Share