കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും തപസ്യ മുൻ അധ്യക്ഷനും ജന്മഭൂമി മുഖ്യപത്രാധിപരുമായിരുന്ന വി.എം. കൊറാത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം. തപസ്യയുടെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികൾക്ക് ഫറോക്കിലെ വി.എം. കൊറാത്തിന്റെ വസതിയായ ‘ശ്രീഹരി’യിൽ നടന്ന ചടങ്ങിലാണ് തുടക്കമായത്. സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും തപസ്യ പ്രവർത്തകരും വി.എം. കൊറാത്തിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
നോവലിസ്റ്റ് പി.ആർ. നാഥൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഗാന്ധിയനും സനാതനധർമത്തിൽ അധിഷ്ഠിതമായി പ്രവർത്തിച്ച വ്യക്തിയുമായിരുന്നു വി.എം. കൊറാത്തെന്ന് പി.ആർ. നാഥൻ പറഞ്ഞു. കൊറാത്തിന്റെ ജീവിതവും പ്രവർത്തനവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഇന്നും പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാഗതസംഘം വർക്കിങ് ചെയർമാൻ അഡ്വ. പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. വി.എം. കൊറാത്തിനുള്ള ഏറ്റവും വലിയ സ്മാരകം തപസ്യ തന്നെയാണെന്ന് എം.പി. അഹമ്മദ് പറഞ്ഞു. വി.എം. കൊറാത്ത് ഇല്ലാത്തതിനാൽ ചില ചോദ്യങ്ങൾ ചോദിക്കപ്പെടാതെ പോകുന്നുണ്ടെന്നും ആ ചോദ്യങ്ങൾ ചോദിക്കേണ്ട ഉത്തരവാദിത്തം തപസ്യയും ഭാരതീയ വിചാരകേന്ദ്രവും പോലുള്ള സംഘടനകൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കൊറാത്തിന്റെ ജീവിതം തന്നെയായിരുന്നു സന്ദേശം’
വി.എം. കൊറാത്തിന്റെ ജീവിതം തന്നെയായിരുന്നു അദ്ദേഹം നൽകിയ സന്ദേശമെന്ന് ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി. ഗോപാലൻകുട്ടി മാസ്റ്റർ അഭിപ്രായപ്പെട്ടു. കാര്യങ്ങളെ കൃത്യമായി കാണുകയും വിലയിരുത്തുകയും മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു കൊറാത്തെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ തെറ്റുകൾ തിരുത്താൻ എപ്പോഴും സന്നദ്ധനായിരുന്നുവെന്നും ആദർശം മുറുകെപ്പിടിച്ച മാതൃകാ പത്രപ്രവർത്തകനായിരുന്നു വി.എം. കൊറാത്തെന്നും പി. ഗോപാലൻകുട്ടി മാസ്റ്റർ കൂട്ടിച്ചേർത്തു.
വി.എം. കൊറാത്തിന്റെ വാക്കുകളും ഉപദേശങ്ങളും കാഴ്ചപ്പാടുകളും എന്നും തപസ്യയ്‌ക്ക് വഴികാട്ടിയാകുമെന്ന് തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു.
ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണന്റെ പത്നി പ്രേമലത, ജന്മഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ കെ. മോഹൻദാസ്, മുൻ ന്യൂസ് എഡിറ്റർ എം. ബാലകൃഷ്ണൻ, ഡോ. ജി. പ്രഭ, ആർട്ടിസ്റ്റ് മദനൻ, എം. സുധീന്ദ്രകുമാർ, കെ.എം. പരമേശ്വരൻ, പി. ബാലഗോപാലൻ, വി.എം. കൊറാത്തിന്റെ ഭാര്യാസഹോദരൻ വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
തപസ്യ സംസ്ഥാന ഉപാധ്യക്ഷൻ എം. ശ്രീഹർഷൻ സ്വാഗതവും കോഴിക്കോട് ജില്ലാ സെക്രട്ടറി മുരളി കാട്ടിശ്ശേരി നന്ദിയും പറഞ്ഞു. ഡോ. ശൈലേന്ദ്രവർമ നാന്ദിഗീതവും സുദേവ് ബാണത്തൂർ കവിതയും ആലപിച്ചു.
വി.എം. കൊറാത്തിന്റെ മകൻ ഹരീന്ദ്രനാഥ്, ഭാര്യ ബേബി പ്രസക്ത, മരുമകൻ എ. ഹരീന്ദ്രനാഥ് തുടങ്ങിയ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി എം. സതീശൻ, സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന ഉപാധ്യക്ഷൻ യു.പി. സന്തോഷ്, ജില്ലാ പ്രസിഡന്റ് കെ. മനോഹരൻ എന്നിവരും സന്നിഹിതരായിരുന്നു.
വി.എം. കൊറാത്തിന്റെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന്റെ ജീവിതം, പത്രപ്രവർത്തനം, സാമൂഹ്യ-സാംസ്കാരിക ഇടപെടലുകൾ, ആശയലോകം എന്നിവ അനുസ്മരിക്കുകയും പുതിയ തലമുറയിലേക്ക് എത്തിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.