പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ (SBN) ഭീകരസംഘടനയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. യുഎപിഎ പ്രകാരമാണ് നടപടി.

ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, ലഹരിമരുന്നുകൾ എന്നിവ കടത്തുന്നതിൽ ശൃംഖലയ്‌ക്ക് പങ്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ. യുവാക്കളെയും ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും സംഘം ശ്രമിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും സാമുദായിക സൗഹാർദത്തെയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ശൃംഖല നടത്തുന്നതായും വിദ്വേഷം പ്രചരിപ്പിക്കുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

ഭീകര സംഘടനയായി പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനത്തിലാണ് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ കേന്ദ്രം വ്യക്തമാക്കിയത്. അതിർത്തിക്കപ്പുറത്തുനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും ലഹരിമരുന്നുകളും എത്തിക്കാൻ യുവാക്കളെയും പ്രാദേശിക കുറ്റവാളികളെയും ഇവർ ഉപയോഗപ്പെടുത്തിയിരുന്നു ഇത്തരം പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനും സാമുദായിക ഐക്യത്തിനും ആഭ്യന്തര സുരക്ഷയ്‌ക്കും ഗുരുതര ഭീഷണി ഉയർത്തുന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നെറ്റ്വർക്കുമായി ബന്ധമുള്ള 200 ലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു. കേരളമടക്കം 14 സംസ്ഥാനങ്ങളിലായിരുന്നു ഓപ്പറേഷൻ.

യുവാക്കളെ വലയിലാക്കാൻ ‘ഗെയിം മിഷൻ’
മുംബൈയിൽ 20 വയസിന് താഴെയുള്ള ഏകദേശം 30 യുവാക്കൾ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാ നേതാവ് ഷഹ്സാദ് ഭട്ടിയുമായി ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെട്ടതായി മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സേന നേരത്തെ കണ്ടെത്തിയിരുന്നു.

ഓൺലൈൻ ഗെയിമിലെ ഘട്ടങ്ങൾ പോലെയായിരുന്നു യുവാക്കളെ സമീപിക്കുന്ന രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം സംശയിക്കാനിടയില്ലാത്ത ചെറിയ ജോലികൾ നൽകുകയും നിർദേശങ്ങൾ ചോദ്യം ചെയ്യാതെ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്ത ശേഷമാണ് കൂടുതൽ ഗൗരവമുള്ള ജോലികളിലേക്ക് എത്തിക്കാൻ ശ്രമിച്ചതെന്നാണ് കണ്ടെത്തൽ.

പൊതുസ്ഥലങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷനുകൾ തുടങ്ങിയവയുടെ ചിത്രങ്ങളും ചെറിയ വീഡിയോകളും പകർത്താനായിരുന്നു ആദ്യഘട്ടത്തിൽ നിർദേശം നൽകിയിരുന്നത്. സാധാരണ ജോലികളെന്ന പ്രതീതി സൃഷ്ടിച്ചാണ് യുവാക്കളെ ഉപയോഗിച്ച് വിവരശേഖരണം നടത്താൻ ശ്രമിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ മുംബൈയിൽ കണ്ടെത്തിയ 30 യുവാക്കളിൽ ആരും തന്നെ നിർദേശങ്ങൾ നടപ്പാക്കിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

സംഘത്തിന്റെ പ്രവർത്തനം പുറത്തായത് ഇങ്ങനെ
ഉത്തർപ്രദേശ് എടിഎസ് അടുത്തിടെ അറസ്റ്റ് ചെയ്ത രണ്ടുപേരിൽ ഒരാളായ 20കാരൻ കൃഷ്ണ മിശ്രയ്‌ക്ക് ഭട്ടി ശൃംഖല നിർണായകമായ ഒരു സ്ഥാപനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ നിർദേശം നൽകിയെന്ന് കണ്ടെത്തിയിരുന്നു. പാകിസ്താനിലെ ഹാൻഡ്ലർമാരുമായി ബന്ധം പുലർത്തുകയും അവരുടെ നിർദേശങ്ങൾ നടപ്പാക്കുകയും ചെയ്തെന്ന കേസിലാണ് കൃഷ്ണ മിശ്രയെയും സഹപ്രതി ഡാനിയൽ അഷ്റഫിനെയും അറസ്റ്റ് ചെയ്തത്.

ഭിവണ്ടിയിലെ നർപോളി പോലീസ് സ്റ്റേഷന്റെ ചിത്രം കൃഷ്ണ മിശ്ര പകർത്തിയതായും സമീപത്തെ പാലത്തിന്റെ 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ റെക്കോർഡ് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ദൃശ്യങ്ങൾ പാകിസ്താനിലെ ഹാൻഡ്ലർമാർക്ക് കൈമാറിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് എൻക്രിപ്റ്റഡ് ചാറ്റുകൾ, വീഡിയോ കോളുകളുടെ വിവരങ്ങൾ, നിരീക്ഷണ ദൃശ്യങ്ങൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Share