ഇനി ചിപ്പുകളും ‘മെയ്ഡ് ഇന്‍ ഇന്ത്യ’; സെമികണ്ടക്ടര്‍ രംഗത്ത് വന്‍ കുതിപ്പുമായി ഇന്ത്യ; പ്രഖ്യാപിച്ച് നരേന്ദ്ര മോദി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്ത് ലോകത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറാനുള്ള നടപടികളുമായി ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിര്‍മിച്ച ചിപ്പുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ സെമികോണ്‍ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്റെ രണ്ടാം ഘട്ടമായ സെമികോണ്‍ 2.0 വഴി സെമികണ്ടക്ടര്‍ മേഖലയിലെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ് സര്‍ക്കാര്‍. സെമികോണ്‍ 2.0ന് 1.275 ലക്ഷം കോടി രൂപയുടെ മൊത്തം ബജറ്റ് വിഹിതമാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. സെമികോണ്‍ 1.0ന് കീഴില്‍ ഇതിനകം 12 സെമികണ്ടക്ടര്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ലോകത്തിന് പുതിയതും വിശ്വസനീയവുമായ ചിപ്പ് നിര്‍മാണ കേന്ദ്രങ്ങള്‍ ആവശ്യമാണെന്നും അതിനായി ഇന്ത്യ തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെമികണ്ടക്ടര്‍ മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം ഇനി പദ്ധതികളുടെ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഉല്‍പ്പാദനത്തിലേക്ക് കടന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെമികോണ്‍ ഇന്ത്യ 2026ന്റെ ഭാഗമായി 12 അംഗീകൃത പദ്ധതികളില്‍ മൂന്ന് പദ്ധതികള്‍ വാണിജ്യ ഉല്‍പ്പാദനം ആരംഭിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തെ ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ പരിശോധിച്ചാല്‍ രാജ്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്നും എത്ര വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും വ്യക്തമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ഏജന്റിക് എഐ, ടോക്കണൈസേഷന്‍, ക്വാണ്ടം സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏകദേശം 3,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സമര്‍പ്പിത ചരക്ക് ഗതാഗത ഇടനാഴികള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതും അദ്ദേഹം പരാമര്‍ശിച്ചു. ഇത് രാജ്യത്തുടനീളമുള്ള ചരക്ക് ഗതാഗതം വേഗത്തിലാക്കാനും ലോജിസ്റ്റിക്‌സ് സംവിധാനം മെച്ചപ്പെടുത്താനും ഉല്‍പ്പാദന മേഖലയ്‌ക്ക് കൂടുതല്‍ കരുത്ത് നല്‍കാനും സഹായിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അതിവേഗം വളരുന്നതിനൊപ്പം രാജ്യത്തോടുള്ള ആഗോള വിശ്വാസവും വര്‍ധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒന്നാം പാദത്തിലെ 7.8 ശതമാനം ജിഡിപി വളര്‍ച്ച ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

വെല്ലുവിളികള്‍ നിറഞ്ഞ ആഗോള സാമ്പത്തിക സാഹചര്യത്തിലും ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചതായി മോദി പറഞ്ഞു. ജപ്പാനിലെ ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 35 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇത്തരമൊരു മാറ്റമുണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വളരുന്നതിനൊപ്പം രാജ്യത്തെക്കുറിച്ചുള്ള ലോകത്തിന്റെ വിശ്വാസവും വര്‍ധിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസം മുമ്പ് സമാപിച്ച ബ്രിക്‌സ് ഉച്ചകോടിയും ഇതിന് ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും അംഗരാജ്യങ്ങളുടെ സമവായത്തോടെ ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിക്കുകയും ചെയ്തത് രാജ്യത്തോടുള്ള ആഗോള വിശ്വാസത്തിന്റെ തെളിവാണെന്നും മോദി പറഞ്ഞു.

Share
Published by
ജനം വെബ്‌ഡെസ്ക്