തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ, 15 വർഷമായി ഒളിവിൽ; മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അസിം മണ്ഡൽ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ; സേനയെ അഭിനന്ദിച്ച് സുവേന്ദു അധികാരി

Published by
ജനം വെബ്‌ഡെസ്ക്

കൊൽക്കത്ത:  മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അസിം മണ്ഡൽ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിൽ നിന്നാണ് മണ്ഡലിനെ പിടികൂടിയതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. 15 വർഷത്തിലേറെയായി വിവിധ സംസ്ഥാനങ്ങളിലെ വനമേഖലകളിൽ ഒളിവിലായിരുന്ന ഇയാളെ പശ്ചിമ ബംഗാൾ പൊലീസ് നടത്തിയ രഹസ്യനീക്കത്തിലാണ് പിടികൂടിയത്. നിരോധിത സംഘടനയായ സിപിഎം മാവോയിസ്റ്റിന്റെ ജീവിച്ചിരിക്കുന്ന ഏക കേന്ദ്രകമ്മിറ്റി അംഗമാണ് ഇയാൾ.

പൊലീസിന്റെ സാങ്കേതിക രഹസ്യാന്വേഷണ മികവിനെ സുവേന്ദു അധികാരി അഭിനന്ദിച്ചു. സംസ്ഥാനത്ത് മാവോയിസ്റ്റ് ശൃംഖല പുനഃസ്ഥാപിക്കാനോ വ്യാപിപ്പിക്കാനോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജാർഖണ്ഡിൽ മാവോയിസ്റ്റ് നേതാവ് മിസിർ ബേസ്ര അറസ്റ്റിലായതിന് പിന്നാലെയാണ് അസിം മണ്ഡലിനായുള്ള തിരച്ചിൽ ശക്തമാക്കിയത്. ജൂലൈ 28ന് ധൻബാദിൽ അറസ്റ്റിലായ ബേസ്രയ്‌ക്ക് പിന്നാലെ മണ്ഡലിനെയും ഉടൻ പിടികൂടാനാകുമെന്ന് ജാർഖണ്ഡ് പൊലീസ് മേധാവി തദാഷ മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റിൽ മണ്ഡൽ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ആകെ 1.34 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മണ്ഡലിന്റെ തലയ്‌ക്ക് മാത്രം ഒരു കോടി രൂപയായിരുന്നു പാരിതോഷികം.

രാജ്യത്തെ ഇടതുപക്ഷ തീവ്രവാദം അവസാനിപ്പിക്കാനുള്ള ലക്ഷ്യം കൈവരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വർഷം പാർലമെന്റിൽ അറിയിച്ചിരുന്നു. മൂന്ന് വർഷം നീണ്ട ശക്തമായ മാവോയിസ്റ്റ് വിരുദ്ധ നടപടികളിൽ 4,839 പേർ കീഴടങ്ങുകയും 706 പേർ കൊല്ലപ്പെടുകയും 2,218 പേർ അറസ്റ്റിലാകുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Share