ബെംഗളൂരു: ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദനത്തിന് കൂടുതൽ കരുത്തേകി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL). തേജസ് ഇരട്ട സീറ്റ് പരിശീലനവിമാനം(LCA Tejas FOC Twin-Seater Trainer), അടിസ്ഥാന പരിശീലനവിമാനം (HTT-40 Basic Trainer Aircraft) എന്നിവ സെപ്റ്റംബർ 18ന് ഇന്ത്യൻ വ്യോമസേനയ്‌ക്ക് കൈമാറും. ധ്രുവ് നെക്സ്റ്റ് ജനറേഷൻ ഹെലികോപ്റ്റർ ഹെലികോപ്റ്ററുകൾ പവൻ ഹാൻസ് ലിമിറ്റഡി നും കൈമാറും.
ബെംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് എന്നിവർ പങ്കെടുക്കും. പ്രതിരോധ ഉൽപ്പാദന സെക്രട്ടറി സഞ്ജീവ് കുമാർ, സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ, HAL ചെയർമാനും മാനേജിങ് ഡയറക്ടറുമായ രവി കെ. എന്നിവരും ചടങ്ങിലുണ്ടാകും.
ഇന്ത്യയുടെ ‘ആത്മനിർഭർ’ പ്രതിരോധ ഉൽപ്പാദന ലക്ഷ്യത്തിലെ പ്രധാന നാഴികക്കല്ലാണ് കൈമാറ്റമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൈനിക, സിവിൽ ആവശ്യങ്ങൾക്കുള്ള ആധുനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും രാജ്യത്ത് തന്നെ രൂപകൽപ്പന ചെയ്ത് നിർമിക്കാനുള്ള ശേഷി വർധിക്കുന്നതിന്റെ തെളിവുകൂടിയാണിത്.
തദ്ദേശീയമായി വികസിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ വിദേശ ആശ്രിതത്വം കുറയ്‌ക്കുകയാണ് ലക്ഷ്യം. എയറോസ്പേസ്, പ്രതിരോധ മേഖലകളിലെ ആഭ്യന്തര രൂപകൽപ്പനയ്‌ക്കും നിർമാണത്തിനും കേന്ദ്ര സർക്കാർ ഉയർന്ന മുൻഗണന നൽകുന്നതായും മന്ത്രാലയം അറിയിച്ചു.
നിലവിൽ ഇന്ത്യൻ വ്യോമസേനയ്‌ക്ക് തേജസിന്റെ ഏകദേശം രണ്ട് സ്ക്വാഡ്രണുകളുണ്ട്. Mk-1A വിഭാഗത്തിൽ ഏകദേശം 180 വിമാനങ്ങളാണ് വ്യോമസേനയ്‌ക്ക് ലഭിക്കാനുള്ളത്.
Tejas Mk-1Aയുടെ നിർമാണത്തിനാവശ്യമായ F404-IN20 എൻജിനുകൾ യുഎസ് സ്ഥാപനമായ GE Aerospace നിന്നാണ് ലഭ്യമാക്കുന്നത്. ഈ മാസം മൂന്ന് എൻജിനുകൾ കൂടി ലഭിച്ചതോടെ HAL-ന് ലഭിച്ച എൻജിനുകളുടെ എണ്ണം 10 ആയി.
ഇന്ത്യൻ തേജസ് വിമാനത്തിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ് F404-IN20 എൻജിൻ. F404 കുടുംബത്തിലെ ഉയർന്ന ത്രസ്റ്റ് നൽകുന്ന പതിപ്പുകളിലൊന്നാണിതെന്ന് GE Aerospace വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ശേഷിയുള്ള ഫാൻ, സിംഗിൾ-ക്രിസ്റ്റൽ ടർബൈൻ ബ്ലേഡുകൾ തുടങ്ങിയ സാങ്കേതികവിദ്യകളും എൻജിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.