തിരുവനന്തപുരം: കന്യാകുമാരി–മംഗളൂരു പരശുറാം എക്സ്പ്രസ് പുതിയ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു–കന്യാകുമാരി പരശുറാം എക്സ്പ്രസ് സെപ്റ്റംബർ 22 മുതലും കന്യാകുമാരി–മംഗളൂരു പരശുറാം എക്സ്പ്രസ് സെപ്റ്റംബർ 23 മുതലുമാണ് സ്റ്റെയിൻലെസ് സ്റ്റീൽ നിർമിത എൽഎച്ച്ബി കോച്ചുകളുമായി സർവീസ് നടത്തുക.
ആകെ 21 കോച്ചുകളായിരിക്കും ട്രെയിനിലുണ്ടാകുക. രണ്ട് എസി ചെയർകാർ, ഒമ്പത് ജനറൽ സെക്കൻഡ് സിറ്റിങ്, ഒമ്പത് ജനറൽ സെക്കൻഡ് ക്ലാസ്, ഒരു സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ എന്നിവയാണ് പുതിയ കോച്ച് ഘടന. പുതിയ കോച്ചുകളിലേക്ക് മാറുന്നതോടെ സീറ്റുകളുടെ എണ്ണം കുറയുമെന്ന പ്രചാരണം തെറ്റാണെന്ന് റെയിൽവേ അറിയിച്ചു. രണ്ട് എസി കോച്ചുകൾ ഉൾപ്പെടെ അഞ്ച് റിസർവ്ഡ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. 15 സെക്കൻഡ് ക്ലാസ് കോച്ചുകളും സർവീസിലുണ്ടാകും.
ഒരു ജനറൽ കോച്ച് കുറയുമെങ്കിലും എൽഎച്ച്ബി സെക്കൻഡ് ക്ലാസ് കോച്ചുകളിൽ ഐസിഎഫ് കോച്ചുകളേക്കാൾ കൂടുതൽ സീറ്റുകളുണ്ട്. അതിനാൽ പുതിയ കോച്ചുകളിലേക്ക് മാറുന്നതോടെ നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ട്രെയിനിൽ ലഭ്യമാകുമെന്ന് റെയിൽവേ വ്യക്തമാക്കി. സ്റ്റെയിൻലെസ് സ്റ്റീൽ നിർമിത എൽഎച്ച്ബി കോച്ചുകൾ കൂടുതൽ ആധുനിക സൗകര്യങ്ങളും മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളും നൽകുന്നവയാണ്.