ചിപ്പ് ഡിസൈന്‍ മുതല്‍ ഫാബ് വരെ; സെമികോണ്‍ 2.0യിലൂടെ ഇന്ത്യയുടെ സെമികണ്ടക്ടര്‍ കുതിപ്പ്, ഒരു ലക്ഷം കോടി നിക്ഷേപ പ്രതിബദ്ധത: അശ്വിനി വൈഷ്ണവ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ആഗോള സെമികണ്ടക്ടര്‍ വ്യവസായത്തില്‍ ഇന്ത്യ വിശ്വസ്ത പങ്കാളിയായി വളരുകയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. സെമികണ്ടക്ടര്‍ വ്യവസായത്തില്‍ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം മുതല്‍ ഇന്ത്യയില്‍ എന്‍ഡ്-ടു-എന്‍ഡ് ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതുവരെ വിശ്വാസ്യത നിര്‍ണായകമാണെന്ന് സെമികോണ്‍ ഇന്ത്യ 2026ലെ ഫയര്‍സൈഡ് ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. വിശ്വസ്തമായ വിതരണ ശൃംഖലകള്‍ ഇന്ത്യയുടെ പ്രധാന ശക്തികളിലൊന്നായി മാറുമെന്നും വൈഷ്ണവ് വ്യക്തമാക്കി. സെമികണ്ടക്ടര്‍ മേഖലയിലെ ദീര്‍ഘകാല വളര്‍ച്ചയ്‌ക്കായി വ്യക്തമായ 20 വര്‍ഷത്തെ റോഡ്മാപ്പ് ആവശ്യമാണ്.

ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ വ്യവസായങ്ങളിലൊന്നായ സെമികണ്ടക്ടര്‍ മേഖലയില്‍ ശക്തമായ അടിത്തറ ഒരുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടര്‍ ഡിസൈന്‍ രംഗത്ത് 10 വര്‍ഷത്തിനുള്ളില്‍ 85,000 എന്‍ജിനീയര്‍മാരെ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈ ലക്ഷ്യം നാല് വര്‍ഷത്തിനുള്ളില്‍ തന്നെ കൈവരിച്ചതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വിദ്യാര്‍ഥികള്‍ ചിപ്പ് ഡിസൈന്‍, ഫാബ്രിക്കേഷന്‍, പാക്കേജിങ്, ടെസ്റ്റിങ് തുടങ്ങിയ മേഖലകളില്‍ പ്രായോഗിക പരിശീലനം നേടുന്നുണ്ട്. നൂറുകണക്കിന് അക്കാദമിക് സ്ഥാപനങ്ങളില്‍ വ്യവസായ നിലവാരത്തിലുള്ള ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടോമേഷന്‍ ടൂളുകളും ലഭ്യമാക്കിയിട്ടുണ്ട്.

സെമികോണ്‍ 2.0 ആറ് പ്രധാന തൂണുകളിലാണ് കേന്ദ്രീകരിക്കുന്നത്. ചിപ്പ് ഡിസൈന്‍, സെമികണ്ടക്ടര്‍ ഉപകരണങ്ങളും വസ്തുക്കളും, പുതിയ ഫാബുകള്‍ സ്ഥാപിക്കല്‍, ATMP/OSAT മേഖല ശക്തിപ്പെടുത്തല്‍, ഗവേഷണ-വികസനം, പ്രതിഭാ വികസനം എന്നിവയാണ് ആറ് മേഖലകള്‍. ചിപ്പിന്റെ രൂപകല്‍പ്പന മുതല്‍ നിര്‍മ്മാണവും പാക്കേജിങ്ങും ഗവേഷണവും മനുഷ്യവിഭവ വികസനവും വരെ ഉള്‍പ്പെടുന്ന സമഗ്രമായ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥയാണ് ലക്ഷ്യം. സെമികോണ്‍ ഇന്ത്യ 2026നിടെ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥയില്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ പ്രതിബദ്ധതകള്‍ ലഭിച്ചതായും ഇതിലൂടെ ഏകദേശം ഒരു ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈഷ്ണവ് അറിയിച്ചു.

നിക്ഷേപങ്ങള്‍ അടുത്ത രണ്ടുമുതല്‍ മൂന്ന് വര്‍ഷത്തിനിടെ നടപ്പാകുമെന്നാണ് വിലയിരുത്തല്‍. സെമികോണ്‍ ഇന്ത്യ 2026ന്റെ ഭാഗമായി നിരവധി ധാരണാപത്രങ്ങളും പുതിയ സഹകരണ പ്രഖ്യാപനങ്ങളും നടന്നു. സെമികണ്ടക്ടര്‍ ഡിസൈന്‍, ഫാബ്രിക്കേഷന്‍, പാക്കേജിങ്, മെറ്റീരിയല്‍സ്, ഉപകരണങ്ങള്‍, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലാണ് പ്രധാന സഹകരണങ്ങള്‍. ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിക്കൊപ്പം അശ്വിനി വൈഷ്ണവ് ഒഡീഷ പവിലിയനും ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ ന്യൂഡല്‍ഹിയിലെ യശോഭൂമിയിലാണ് സെമികോണ്‍ ഇന്ത്യ 2026 നടക്കുന്നത്. 600ലേറെ കമ്പനികളും 52 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Share