ബംഗളൂരു : പുലിപ്പേടിയിൽ ബംഗളൂരുവിലെ 135 സ്കൂളുകൾക്ക് ഇന്ന് അവധി . വിബ്ജിയോർ സ്കൂളിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന പുലി ആക്രമണത്തിന്റെ ഭീതിയിൽ നിന്ന് നഗരം ഇതുവരെയും മുക്തമായിട്ടില്ലാത്തതും മറ്റൊരു പുലിയെക്കൂടി കണ്ടെന്ന വാർത്തകൾ ഉയർന്നതിനെത്തുടർന്നുമാണ് അധികൃതരുടെ നടപടി .
വർത്തൂർ , ഇമ്മഡിഹള്ളി, ദൊദ്ദക്കനേലി, മറാത്തഹള്ളി , കിഴക്കൻ ബംഗളൂരു എന്നീ സ്ഥലങ്ങളിലെ 135 സ്കൂളുകൾക്കാണ് ഇന്ന് അവധി കൊടുത്തിരിക്കുന്നത് . പുലി കയറിയ വിബ്ജിയോർ സ്കൂളുൾപ്പെടെ 85 ഓളം സ്കൂളുകൾക്ക് ഇന്നലെ അവധി കൊടുത്തിരുന്നു .അക്സെഞ്ചർ തുടങ്ങിയ സോഫ്റ്റ്വെയർ കമ്പനികളുടെ സമീപം പുലിയെ കണ്ടെന്ന വാർത്തകളും പരിഭ്രാന്തി പരത്തിയിട്ടുണ്ട് .
ബംഗളൂരുവിലെ വിബ്ജിയോർ സ്കൂളിനകത്ത് കടന്ന പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നാലു പേർക്കാണ് പരിക്കേറ്റത് .ബംഗളൂരുവിലെ കുണ്ടലഹള്ളിയിലുള്ള വിബ്ജിയോര്‍ സ്കൂളില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് പുള്ളിപ്പുലി കടന്നത്. സ്കൂളിന്റെ വലിയ മതില് ചാടിയാണ് പുലി കാമ്പസില്‍ എത്തിയത്.
പുലി സ്കൂള്‍ വരാന്തയില്‍ നടക്കുന്നതും മറ്റും സ്കൂളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്കൂളിലുണ്ടായിരുന്ന ജീവനക്കാരനാണ് പുലിയെ ആദ്യം കണ്ടത്. സംഭവമറിഞ്ഞ് സ്കൂളിലെത്തിയ പൊലീസിനെയും വനപാലകരെയും പുലി ആക്രമിച്ചു. പുലിയെ പിന്നീട് മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു.