നിസാമാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ സംവരണം ഇല്ലാതാക്കുമെന്ന കോൺഗ്രസ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റിൽ ഒരു ബിജെപി അംഗം എങ്കിലും ഉള്ള കാലത്തോളം പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അവസാനിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. തെലങ്കാനയിലെ നിസാമാബാദിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് എല്ലാക്കാലത്തും തെരഞ്ഞെടുപ്പിനെ നേരിടുന്നത് നുണകൾ കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ” ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ പ്രധാനമന്ത്രി സംവരണം അവസാനിപ്പിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. എല്ലാക്കാലത്തും ഇതുപോലെയുള്ള നുണകൾ കൊണ്ട് മാത്രമാണ് അവർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ ഇന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നമ്മുടെ പാർലമെന്റിൽ ഒരു ബിജെപി അംഗം എങ്കിലും ഉള്ള കാലത്തോളം വനവാസി, പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അവസാനിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല” അമിത് ഷാ പറഞ്ഞു.
തെലങ്കാനയിൽ നാല് ശതമാനം മുസ്ലീം സംവരണം നൽകിയത് ഭരണഘടന അനുസരിച്ചല്ലെന്നും, ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ വനവാസികൾക്കും പിന്നാക്ക വിഭാഗക്കാർക്കുമുള്ള സംവരണം വർദ്ധിപ്പിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ” കോൺഗ്രസുകാർ ഒബിസി, എസ്ടി, എസ്സി സംവരണം വെട്ടിച്ചുരുക്കിയാണ് മുസ്ലീങ്ങൾക്ക് സംവരണം നൽകിയത്. പ്രധാനമന്ത്രി മുത്തലാഖ് എന്ന വിപത്തിനെ നിരോധിച്ചു. എന്നാൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ അത് തിരികെ കൊണ്ടു വരുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. മുസ്ലീം വ്യക്തിനിയമങ്ങൾ അനുസരിച്ച് ഈ രാജ്യം നയിക്കപ്പെടണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും” അമിത് ഷാ ആരോപിച്ചു.