ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കാരവൽ നഗർ മേഖലയിലെ രണ്ട് ഫാക്ടറികളിൽ നിന്നായി 15 ടൺ വ്യാജ മസാലകൾ പിടിച്ചെടുത്ത് ഡൽഹി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമകൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപ് സിംഗ് (46), സർഫരാജ് (32), ഖുർസീദ് മാലിക് (42) എന്നിവരാണ് അറസ്റ്റിലായത്. മായം കലർത്തിയ മസാലപ്പൊടികളും സുഗന്ധവ്യഞ്ജനങ്ങളും ഇവർ ഡൽഹി എൻസിആർ മേഖലകളിലെ പ്രാദേശിക വിപണികളിലെ വിൽപ്പനക്കാർക്കായി വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
യഥാർത്ഥ ഉത്പന്നങ്ങളുടെ അതേ വിലയിൽ തന്നെയാണ് വ്യാജ ഉത്പന്നങ്ങളും നൽകിയിരുന്നത്. ഫാക്ടറികൾക്കുള്ളിൽ നടത്തിയ റെയ്ഡിൽ അഴുകിയ ഇലകൾ, അരി, കേടായ തിന, മരപ്പൊടികൾ, ആസിഡുകൾ, ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകൾ, വ്യാജ ഉത്പന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ മറ്റ് വസ്തുക്കൾ എന്നിവ കണ്ടെടുത്തതായി ഡിസിപി രാകേഷ് പവേരിയ പറഞ്ഞു.
ഡൽഹിയുടെ പല ഭാഗങ്ങളിലും ഇത്തരം മായം കലർത്തിയ മസാലകളും സുഗന്ധവ്യഞ്ജനങ്ങളും വിൽക്കുന്നതായി കടയുടമകൾ തന്നെ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ റെയ്ഡിലാണ് വ്യാജ മസാലകൾ പിടികൂടുന്നത്. സംസ്കരണ യൂണിറ്റുകളിൽ കേടായ അഴുകിയ ഇലകളും കണ്ടെത്തിയിട്ടുണ്ട്. ഇവയും മറ്റ് നിരോധിത വസ്തുക്കളും ഉപയോഗിച്ചാണ് മസാലകൾ നിർമിച്ചിരുന്നത്.
പരിശോധനയ്ക്ക് പിന്നാലെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ദിലീപ് സിംഗിനേയും സർഫരാജിനേയും ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മായം കലർന്ന വസ്തുക്കളാണ് വിറ്റിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പും ഫാക്ടറികളിലെത്തി പരിശോധന നടത്തി. മായം കലർന്ന മസാലകളുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
മായം കലർന്ന മസാലകൾ വിറ്റു എന്നതിലുപരിയായി പ്രതികൾ ജനങ്ങളെ കബളിപ്പിച്ച് അവരുടെ ജീവിതം വച്ച് കളിക്കുകയാണ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ ലാഭം കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതികൾ പറയുന്നത്. ദിലീപ് സിംഗും സർഫരാജും 2021ലാണ് വ്യാജ മസാലകളുടെ നിർമാണം ആരംഭിച്ചത്. വസ്ത്ര വിൽപ്പനക്കാരനായിരുന്ന ഖുർസീദ് കൂടുതൽ പണം കിട്ടുന്നത് ലക്ഷ്യമിട്ടാണ് വ്യാജ മസാലകൾ നിർമിക്കാൻ ആരംഭിച്ചതെന്നും പൊലീസ് പറയുന്നു. വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പ്രതികളെ ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.